വിദേശ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയെ പ്രതി മർദ്ദിച്ചു

തിരുവനന്തപുരം:കോവളത്ത് വിദേശ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയെ പ്രതി മർദ്ദിച്ചു.കേസിലെ മുഖ്യ സാക്ഷിയായ സൂരജിനെ ആണ് കേസിലെ ഒന്നാം പ്രതി ഉമേഷ് മർദിച്ചത്.
ഇന്നലെ സന്ധ്യക്ക് തിരുവല്ലം ഡയമണ്ട് പാലസ് ബാറിനു മുന്നിലായിരുന്നു സംഭവം. കേസിൽ ഇനിയും സാക്ഷി പറഞ്ഞാൽ കൊന്നുകളയുമെന്നും അല്ലെങ്കിൽ ഒന്നും അറിയില്ലെന്ന് പറയണമെന്നും ആവശ്യപ്പെട്ട് പ്രതി നെഞ്ചിൽ പല പ്രാവശ്യം ഇടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു വെന്നാണ് പരാതി.
ഉമേഷിനോടൊപ്പം പ്രസാദ് എന്ന കൂട്ടുകാരനും ആക്രമണത്തിന് ഉണ്ടായിരുന്നു.മർദ്ദനത്തിൽ പരിക്ക് പറ്റിയ സൂരജ് ആശുപത്രിയിൽ ചികിത്സ തേടി.ഉമേഷിനെയും പ്രസാദിനെയും പ്രതികളാക്കി തിരുവല്ലം പോലീസ് കേസ് എടുത്തിട്ടുണ്ട്.ലാഥ്വിയൻ യുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണ തിരുവനന്തപുരം ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതിയിൽ നടന്നു വരികയാണ്.പ്രതിയുടെ ജാമ്യം റദ്ദു ചെയ്യാൻ പ്രോസീക്യൂഷൻ കോടതിയെ സമീപിക്കും.
കേസിന്റെ വിചാരണ ആരംഭിക്കുന്ന സമയത്തും ഒരു സാക്ഷിക്കെതിരെ ഭീഷണി ഉണ്ടായിരുന്നു. ഇതിൽ അറസ്റ്റിലായ ആൾ റിമാൻഡിലാണ്.