2025ലെ മികച്ച ഫുട്‌ബോളര്‍: ഡെബംലെയ്ക്ക് ബാല്ലണ്‍ ഡി ഓര്‍; വനിതകളില്‍ ബോണ്‍മാറ്റിക്ക് ഹാട്രിക്ക്

പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെ 2025ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി. വനിതകളില്‍ തുടരെ മൂന്നാം വട്ടവും സ്‌പെയിനിന്റെ അയ്റ്റാന ബോണ്‍മാറ്റി മികച്ച താരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെ ബാഴ്‌സലോണ കൗമാര താരം ലമീന്‍ യമാലിനാണ്. കോപ്പ അവാര്‍ഡ് നിലനിര്‍ത്തുന്ന ആദ്യ താരമായും യമാല്‍ മാറി.

ലമീന്‍ യമാലിനെ പിന്തള്ളിയാണ് ഡെംബലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സീസണില്‍ പിസ്ജിയെ ഫ്രഞ്ച് ലീഗ് വണ്‍, ചാംപ്യന്‍സ് ലീഗ് അടക്കമുള്ള കിരീട നേട്ടങ്ങളിലേക്ക് നയിച്ച് ഡെംബലെ നിര്‍ണായക സാന്നിധ്യമായി നിന്നു. സീസണില്‍ താരം ക്ലബിനായി 35 ഗോളുകളാണ് നേടിയത്. ബാല്ലണ്‍ ഡി ഓര്‍ നേടുന്ന ആറാമത്തെ ഫ്രഞ്ച് താരമായും ഡെംബലെ മാറി.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച പുരുഷ ടീം: പിഎസ്ജി

മികച്ച വനിത ടീം: ആഴ്‌സണല്‍

മികച്ച പുരുഷ പരിശീലകന്‍: പിഎസ്ജി കോച്ച് ലൂയീസ് എന്റിക്വെ

മികച്ച വനിതാ പരിശീലക: ഇംഗ്ലണ്ട് കോച്ച് സറിന വീഗ്മന്‍

മികച്ച ഗോള്‍ കീപ്പര്‍: ജിയാന്‍ലൂയി ഡൊണ്ണാരുമ (പിഎസ്ജി). നിലവില്‍ താരം മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പറാണ്.

വനിതകളിലെ മികച്ച ഗോള്‍ കീപ്പര്‍: ഹന്ന ഹാംപ്ടന്‍ (ചെല്‍സി)

മികച്ച വനിതാ യുവ താരം: ബാഴ്‌സലോണയുടെ വിക്കി ലോപസ്.

കൂടുതല്‍ ഗോള്‍ നേടിയ പുരുഷ സ്‌ട്രൈക്കര്‍: വിക്ടര്‍ ഗ്യോകേഴ്‌സ് (സ്‌പോര്‍ടിങ്) നിലവില്‍ താരം ആഴ്‌സണലിനായി കളിക്കുന്നു.