ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; പ്രഖ്യാപനം ഇന്ന്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാല് മണിക്ക് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.

രണ്ടുദിവസമായി ബിഹാറലെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു പോളിങ് സ്റ്റേഷനില്‍ 1200 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായും ബിഹാറിലെ വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതായും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായാണ് നടന്നത്. നവംബര്‍ 10നായിരുന്നു ഫലപ്രഖ്യാപനം. ഇക്കുറി അധികാരത്തുടര്‍ച്ചയുണ്ടാകുമെന്ന് എന്‍ഡിഎ പറയുമ്പോള്‍ ബിഹാറിലെ നിതീഷ് യുഗത്തിന് അന്ത്യമാകമെന്നാണ് ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം.

ബിജെപി, ജനതാദള്‍ (യുനൈറ്റഡ്), ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടും. ബിജെപി (80), ജെഡിയു (45), ആര്‍ജെഡി(77), കോണ്‍ഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.