ബിഹാർ തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി ശശി തരൂർ; ‘പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്’

ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂർ. കോണ്‍ഗ്രസിൻ്റെ പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും എവിടെയാണ് തെറ്റു പറ്റിയതെന്ന് പരിശോധിക്കണമെന്നും ശശി തരൂർ പറഞ്ഞു. സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ നിന്ന് സർക്കാരുകളെ തടയാനും കഴിയില്ല. പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഗോദയിൽ വീണ്ടും തകർന്നടിഞ്ഞ് കോൺഗ്രസ്. ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയാണ്. ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണത്തിൻറെ മുനയൊടിക്കുന്നത് കൂടിയാണ് ബിഹാറിലെ ലീഡ് നില. സംഘടനാ ദൗർബല്യവും പ്രാദേശിക നേതൃത്വത്തിൻറെ അഭാവവും പരാജയത്തിൻറെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ ഏറ്റവും പ്രായം ചെന്ന പാർട്ടിയുടെ ശനിദശ തുടരുകയാണ്. ബിഹാറിലും കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് തെരഞ്ഞെടുപ്പ് ബലാബലത്തിൽ കൂടുതൽ ശോഷിച്ചു. സീറ്റ് വിഭജനത്തിലടക്കം വലിയ വിട്ടുവീഴ്ച ചെയ്ത് ആർജെഡിയുടെ പിന്നിൽ നിഴൽ പോലെ നിന്ന് മത്സരിച്ച കോൺഗ്രസിന് സ്വന്തം മുഖം പോലെ നഷ്ടപ്പെടും വിധം പരാജയം രുചിക്കേണ്ടി വന്നു. 2015ൽ മഹാസഖ്യത്തിൻറെ ഭാഗമായി 41ൽ സീറ്റിൽ മത്സരിച്ച കോൺഗ്രസ് 27 സീറ്റിലായിരുന്നു ജയിച്ചത്. 2000ൽ വാശിപിടിച്ച് 70 സീറ്റിൽ മത്സരിച്ചു. ലഭിച്ചതാകട്ടെ 19 സീറ്റ്. ഇക്കുറി കുറച്ച് വിട്ടുവീഴ്ച ചെയ്ത് 61 സീറ്റിലായിരുന്നു പോരാട്ടം. എന്നാൽ മുൻ വർഷത്തേക്കാൾ താഴേക്ക് പോയി. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആക്രമണം വോട്ടായി മാറുമെന്ന കണക്കൂകൂട്ടലാണ് കോൺഗ്രസിന് പിഴച്ചത്. ബിഹാറിൻറെ തെരുവുകളിലൂടെ രാഹുൽ നടത്തിയ ജൻ അധികാർ യാത്രയിൽ കണ്ട ജനപങ്കാളിത്തത്തിൻറെ തിരയിളക്കമൊന്നും വോട്ടിങ് യന്ത്രത്തിൽ പ്രതിഫലിച്ചില്ല. ആർജെഡി ഉൾപ്പെടെ മഹാസഖ്യത്തിലെ മറ്റു പാർട്ടികളും ഏറ്റെടുക്കാതെ ആയതോടെ വോട്ട് ചോരി രാഹുലിൻറേയും കോൺഗ്രസിൻറേയും മാത്രം ആയുധമായി മാറി. യുവാക്കളെ ആകർഷിക്കാനുളള സമൂഹമാധ്യമ ക്യാംപെയിനും ഏശിയില്ല. സംഘടനാ സംവിധാനത്തിൻറെ ദൗർബല്യവും പരാജയത്തിന് വഴിവെച്ചു.