പാലക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളി ചേറ്റൂ൪ ശങ്കരൻ നായരെ മത്സരിച്ച് അനുസ്മരിച്ച് ബിജെപിയും കോൺഗ്രസും. ചേറ്റൂരിൻ്റെ 91-ാം ഓർമ ദിനത്തിലാണ് ബിജെപിയും കോൺഗ്രസും അനുസ്മരണം സംഘടിപ്പിച്ചത്. ചേറ്റൂരിനെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി ചേറ്റൂരിൻ്റെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
ഓര്‍മദിനമായ ഇന്ന് രാവിലെ എട്ടരയോടെ ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനു മുൻപെ എഴരയോടെ തന്നെ ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി. കോൺഗ്രസ് പതാകകൾക്ക് സമീപം ബിജെപിയുടെ തോരണം കെട്ടി. പിന്നീട് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസെത്തി പുഷ്പാർച്ചന നടത്തി. മലയാളിയായ ഏക കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് ചേറ്റൂർ ശങ്കരൻ നായർ. അദ്ദേഹത്തെ കോൺഗ്രസ് മറന്നു എന്നാണ് ബിജെപി ആരോപണം.
ചേറ്റൂരിൻറെ ഛായാ ചിത്രവുമായി ബിജെപി പ്രവർത്തകർ പോയതിന് തൊട്ട് പിന്നാലെ കോൺഗ്രസ് പ്രവർത്തകരെത്തി. ബിജെപി അർപ്പിച്ച പൂക്കളും മാലയും എടുത്ത് കളഞ്ഞു. പിന്നീട് വികെ ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിലായിരുന്നു പുഷ്പാർച്ചന നടന്നത്. എന്നാൽ ചുളുവിലൊരു സ്വാതന്ത്ര്യ സമര സേനാനിയെ തരപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസും ആരോപിച്ചു. ബീഹാറിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തോടെയാണ് ചേറ്റൂർ ശങ്കരൻ നായർ വീണ്ടും വാർത്തകളിൽ ഇടം നേടിയത്. പിന്നീട് സുരേഷ് ഗോപി എംപി ചേറ്റൂരിൻ്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചതോടെ അപകടം മണത്ത കോൺഗ്രസ് കെപിസിസിയും കണ്ണൂർ ഡിസിസിയും അനുസ്മരണം സംഘടിപ്പിക്കുകയായിരുന്നു.