അഹമ്മദാബാദ് ആകാശദുരന്തത്തിൽ തകർന്നു വീണ വിമാനത്തിന്റെ “ബ്ലാക്ക് ബോക്സ്” വീണ്ടെടുത്തു

ന്യൂഡൽഹി: അഹമ്മദാബാദ് ആകാശദുരന്തത്തിൽ തകർന്നു വീണ വിമാനത്തിന്റെ “ബ്ലാക്ക് ബോക്സ്” വീണ്ടെടുത്തു. ഇതിന്റെ ഡാറ്റ ഡീകോഡ് ചെയ്യുന്നതോടെ അപകടത്തിന്റെ കാരണം വ്യക്തമാകുമെന്ന് കേന്ദ്ര കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു, റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ പിടിച്ചുലച്ചുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനവും രേഖപ്പെടുത്തി.
ബ്രിട്ടീഷ് അധികൃതരുടെ സഹായത്തോടെയാണ് എഎഐബി അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ബോയിംഗ് 787 സീരീസ് വിമാനങ്ങൾ വ്യാപകമായി നിരീക്ഷിക്കാൻ ഡിജിസിഎ ഉത്തരവിട്ടു. ഒൻപത് വിമാനങ്ങൾ ഇതിനകം പരിശോധിച്ചു. മുഴുവൻ പരിശോധനയും ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിന് ശേഷം താൻ നേരിട്ട് സംഭവസ്ഥലത്തേക്ക് പോയെന്നും അവിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ സംവിധാനങ്ങളും കഴിയുന്നതെല്ലാം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനം തകർന്നുവീണ വിവരം ജൂൺ 12 ന് ഉച്ചയ്ക്ക് 2 മണിക്കാണ് ലഭിച്ചതെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച വിവരങ്ങൾ അഹമ്മദാബാദ് എടിസിയിൽ നിന്ന് വളരെ വേഗത്തിൽ ലഭിച്ചു.ജൂൺ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ രണ്ട് കിലോമീറ്റർ അകലെയുള്ള മേഘാനിനഗറിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്.
650 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. എടിസിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് പൈലറ്റ് “മെയ്‌ഡേ” സന്ദേശം കൈമാറിയിരുന്നു. അപകടത്തിന് ശേഷം വിമാനത്താവളത്തിലെ റൺവേ ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5.00 മണി വരെ അടച്ചു. പ്രോട്ടോക്കോളുകളുകൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.