ബ്രിട്ടന്റെ യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്

തിരുവനന്തപുരം: അടിയന്തര സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് സുരക്ഷയൊരുക്കി സിഐഎസ്‌എഫ്. എക്‌സിൽ ചിത്രം പങ്കുവച്ച് സിഐഎസ്‌എഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന് സമീപം സിഐഎസ്‌എഫ് ജവാൻ കാവൽ നിൽക്കുന്നതിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടർന്നായിരുന്നു അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ.
വിമാനത്തിന്റെ പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദ്ധരും ചേർന്ന് തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ കഴിഞ്ഞദിവസം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പരിഹരിക്കാനായിരുന്നില്ല.സാങ്കേതിക തകരാർ കണ്ടെത്തിയ വിവരം വ്യോമസേന ഉദ്യോഗസ്ഥർ 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഒഫ് വെയിൽസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് കഴിഞ്ഞദിവസം വ്യോമസേനാ അധികൃതർ അറിയിച്ചിരുന്നു.അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്സ് എന്ന പേരിൽ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.