ചരക്ക് കപ്പല്‍ തീപിടിത്തം: കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

കൊച്ചി: കേരളാ തീരത്ത് ചരക്ക് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 22 പേരില്‍ 18 പേരെ രക്ഷപെടുത്തിയെങ്കിലും നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

സിംഗപ്പൂര്‍ കപ്പലിലെ 154 കണ്ടെയ്‌നറുകളില്‍ ആസിഡുകളും ഗണ്‍പൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകള്‍ ആണ് സംഭവസ്ഥലത്ത് ഉള്ളത്. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്‌നറുകളിലുള്ളത്. കപ്പല്‍ മുങ്ങിയാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്.

കൊളംബോയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വാൻഹായ് 503( MV WAN HAI 1503 ) എന്ന ചരക്കു കപ്പലിൽ അഗ്നി ബാധ ഉണ്ടായത്.അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി മംഗളൂരുവിലാണ് എത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.ഐഎന്‍എസ് വിക്രാന്തില്‍ മംഗളൂരു പോര്‍ട്ടില്‍ എത്തിച്ച ജീവനക്കാരെ പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.