നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊന്ന കേസ്: സിഐഎസ്എഫ് എസ്ഐ വിനയകുമാർ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി : നെടുമ്പാശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസിൽ, ആശുപത്രിയിൽ കഴിഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വിനയകുമാർ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോ ദാരുണമായി കൊല്ലപ്പെട്ടത്. വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാർ ബോണറ്റിൽ കുടുങ്ങിയ ഐവിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. തെറിച്ചു വീണത്തോടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കി.

നെടുംമ്പശേരി തോമ്പ്ര റോഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വിമാനത്തില്‍ ഭക്ഷണമെത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ ഷെഫായിരുന്നു ഐവിന്‍ ജിജോ, രാത്രി വീട്ടില്‍ നിന്ന് ഇറങ്ങി കാറില്‍ ജോലി സ്ഥലത്തേക്ക് പോകവേയാണ് എതിര്‍ ദിശയില്‍ വന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാര്‍ ഐവിന്‍റെ കാറില്‍ ഉരസിയത്. വണ്ടി നിര്‍ത്തി ഐവിന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.

ആദ്യം കാര്‍ ഒതുക്കി നിര്‍ത്തിയ സിഐഎസ്എഫുകാര്‍ തര്‍ക്കത്തിനിടെ കാറെടുത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ ഐവിന്‍ തടഞ്ഞു.പൊലീസ് വരട്ടെയെന്ന് പറഞ്ഞു. ഫോണില്‍ വീഡിയോ ചിത്രീകരിക്കാനും തുടങ്ങി. ഇതോടെ പെട്ടന്ന് കാര്‍ മുന്നോട്ട് എടുത്ത ഉദ്യോഗസ്ഥർ ബോണറ്റിൽ തൂങ്ങി കിടന്ന ഐവിനെ ഇടറോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു.

നായിത്തോട് കപ്പേള റോഡിൽ ബ്രേക്ക്‌ ഇട്ടതോടെ തെറിച്ചു വീണ ഐവിന്റെ ദേഹത്തുകൂടെ കാർ കയറി ഇറങ്ങി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഐവിൻ ജിജോ മരിച്ചിരുന്നു.സിഐഎസ്എഫ് എസ് ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ച വിനയ് കുമാറിനെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തതോടെയാണ് ഇയാൾ ആശുപത്രിയിലായത്. ഓടി രക്ഷപ്പെട്ട സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാറിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *