നാട്ടികയിൽ ഗീത ഗോപിയുടേത് പേയ്‌മെന്റ് സീറ്റെന്ന് ആരോപിച്ച് സിസി മുകുന്ദൻ എംഎൽഎ

തൃശൂർ: നാട്ടികയിൽ സിപിഐ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ഗീത ഗോപിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനവുമായി സിസി മുകുന്ദൻ എംഎൽഎ. നാട്ടികയിൽ പേയ്‌മെന്റ് സീറ്റാണെന്ന സൂചനയാണ് മുകുന്ദൻ നൽകുന്നത്. മുൻ എംഎൽഎ ഗീത ഗോപിക്ക് പണം പിരിച്ചുനൽകാൻ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർത്ഥിയാക്കിയത് ശരിയല്ലെന്നുമാണ് സിസി മുകുന്ദൻ എംഎൽഎ പറഞ്ഞത്.
നിലവിലെ എംഎൽഎ സിസി മുകുന്ദന് പകരം സിപിഐ ഗീതയുടെ പേര് തീരുമാനിച്ചതോടെയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്കാവില്ല. സാമ്പത്തിക സ്വാധീനം കൊണ്ടാണ് ഗീത ഗോപിക്ക് സീറ്റ് പാർട്ടി നൽകിയത്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മത്സരിക്കുമെന്നും സിസി മുകുന്ദൻ വ്യക്തമാക്കി. മുകുന്ദനുമായി വിവിധ മുന്നണികൾ ചർച്ചകൾ ആരംഭിച്ചു എന്നാണ് വിവരം.
സിപിഐയിലെ വിഭാഗീയതയാണ് താൻ ഒഴിവാക്കപ്പെടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദ്ദേശിക്കാത്തതിന് കാരണം വിഭാഗീയതയാണ്. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയിട്ട് തന്നെ മാത്രം ഒഴിവാക്കിയെന്ന് സിസി മുകുന്ദൻ ആരോപിച്ചു.നേരത്തെ സിപിഐ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലും എംഎൽഎയെ ഒഴിവാക്കിയിരുന്നു.
അന്ന് കോൺഗ്രസും ബിജെപിയുമടക്കം തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് സിസി മുകുന്ദൻ വ്യക്തമാക്കിയിരുന്നു. സിപിഎം നേതാക്കളും സംസാരിച്ചിരുന്നു. പാർട്ടി പൂർണമായും അവഗണിച്ചാൽ മറ്റ് നടപടികളിലേക്ക് പോകുമെന്നും സിസി മുകുന്ദൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിച്ചതിലും അദ്ദേഹം എതിർപ്പറിയിച്ചത്.