ജെയ്ക്ക് ഇപ്പോഴും എയറില്‍, ചരിത്ര വിജയം കൊയ്ത് ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തോടെ യു ഡി എഫ് രചിച്ചത് പുതുചരിത്രം . 37719 എന്ന റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലം മകന് നിലനിറുത്തിയത്.മുഖ്യ എതിരാളിയായിരുന്ന സി പി എമ്മിലെ ജെയ്ക്ക് സി തോമസ് 42425 വോട്ട് ലഭിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ 80144 വോട്ടുകള്‍ ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വെറും 6558 വോട്ടുമാത്രമാണ് ലഭിച്ചത്. മണ്ഡലത്തിലെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് വരണാധികാരി വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് ചാണ്ടി ഉമ്മന്‍ കൈമാറി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 53 വര്‍ഷം തുടര്‍ച്ചയായി നിലനിറുത്തിയിരുന്ന മണ്ഡലമാണ് അദ്ദേഹത്തിന്റെ മരണശേഷം വന്‍ ഭൂരിപക്ഷത്തോടെ മകന് ചാണ്ടി ഉമ്മന്‍ വിജയിച്ചത് യു ഡി എഫ് കേന്ദ്രങ്ങള്‍ക്ക് പുത്തനുണര്‍വാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആക്കിയ ജെയ്ക്കിനോടുള്ള ചാണ്ടി ഉമ്മന്റെയും യു ഡി എഫിന്റെയും ഒരു മധുര പ്രതികാരം കൂടിയായി ഉജ്ജ്വല വിജയം. ഇത്തവണ എല്‍ ഡി എഫിന് വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. 11,903 വോട്ട് ഇത്തവണ കുറഞ്ഞു എന്നാണ് ഇപ്പോഴത്തെ കണക്ക്. ഇതില്‍ അടിയുറച്ചതെന്ന് വിശ്വസിച്ചിരുന്ന പാര്‍ട്ടി വോട്ടുകളും ഉണ്ടെന്നതാണ് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്.
ചാണ്ടി ഉമ്മന്റെ വിജയം യു ഡി എഫിനൊപ്പം എല്‍ ഡി എഫും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയും ഉയര്‍ന്ന ഭൂരിപക്ഷം കിട്ടുമെന്ന് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ കരുതിയിരുന്നില്ല. ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ മകനോടും പുതുപ്പള്ളിക്കാര്‍ കാണിച്ചപ്പോള്‍ എല്‍ ഡി എഫ് വോട്ടുകള്‍ പോലും യു ഡി എഫ് പക്ഷത്തേക്കെത്തി എന്നുവേണം കരുതാന്‍. എല്‍ ഡി എഫ് ഭരിക്കുന്നതുള്‍പ്പടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ യു ഡി എഫിന് കഴിഞ്ഞതും ഇതുകൊണ്ടുതന്നെ.പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസില്‍ അത്യപൂര്‍വമായ ഒത്തൊരുമയുടെ വിജയം കൂടിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പുതന്നെ മണ്ഡലം റെക്കാഡ് ഭൂരിപക്ഷത്തില്‍ നിലനിറുത്തുമെന്ന് ഉറപ്പിച്ച് മുന്നണി ഒന്നടങ്കം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലോ പ്രഖ്യാപനത്തിലോ ഒരു അസ്വാരസ്യവും ഉണ്ടായില്ല.
ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളെ നേരിടാനും ഇതേ ഒത്തൊരുമ കാണിക്കുകയും ചെയ്തു.പുതുപ്പള്ളിയിലെ പരാജയം ഏറ്റവും ദോഷംചെയ്യുക ബി ജെ പിക്കായിരിക്കും. വോട്ടുകച്ചവടം നടത്തുന്നവര്‍ എന്നുളള ആരോപണം നേരത്തേയും കേള്‍ക്കേണ്ടിവന്ന പാര്‍ട്ടിക്ക് വോട്ടെണ്ണുതിന് മുമ്പുതന്നെ അത് കേള്‍ക്കേണ്ടി വന്നു. കഴിഞ്ഞ തവണ കിട്ടിയ വോട്ടിന്റെ ഏറെക്കുറെ പകുതിയോളം മാത്രമാണ് ഇക്കുറി ലഭിച്ചത്. ഇത് ആരോപണത്തിന്റെ ശക്തി കൂട്ടിയിട്ടുണ്ട്. യു ഡി എഫ് ലീഡ് നില ഉയര്‍ന്നുതുടങ്ങിയപ്പോള്‍ തന്നെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് ബി ജെ പിക്കെതിരെ രംഗത്തെത്തിയിരുന്നു.