കെ കെ ശൈലജയ്‌ക്കെതിരായ പരാര്‍മശം വിവാദമായതില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

സുല്‍ത്താന്‍ ബത്തേരി: കെ കെ ശൈലജയ്‌ക്കെതിരായ പരാര്‍മശം വിവാദമായതില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. തന്റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജയുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ ആക്ഷേപം. മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരളസദസ്സില്‍ സ്ഥലം എംഎല്‍എയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാല്‍ താന്‍ കൂടുതല്‍ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. താന്‍ പ്രസംഗം നീട്ടിയിട്ടില്ല. 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചത്. തന്റെ പ്രസംഗം കാരണം പരിപാടി വൈകയിട്ടില്ല എന്ന് ഇന്ന് കെകെ ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മേല്‍ ചാര്‍ത്തിയത്.

സിപിഎം നേതാവ് കൂടിയായ ശൈലജയുടെ ഭര്‍ത്താവിനെയും മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. പരിപാടിക്ക് ആള്‍ക്കുട്ടം കുറഞ്ഞതിലുള്ള നീരസം ആ പ്രതികരണത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി ശൈലജയ്തക്കെതിരെ നടത്തിയ പരാമര്‍ശം യാദൃശ്ചികമല്ലെന്നാണ് പാര്‍ട്ടിയിലെ വിലിയരുത്തല്‍. കൊവിഡ് കാലത്ത് പല കാര്യങ്ങളിലും മുന്‍ കൈ എടുത്തത് വഴി ശൈലജയ്ക്ക് കിട്ടിയ വാര്‍ത്താ പ്രാധാന്യം ചര്‍ച്ചയായിരുന്നു. ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന തരത്തിലുള്ള ചര്‍ച്ച ഇലക്ഷന്‍ കാലത്ത് ഉയര്‍ന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.

കണ്ണൂരിലെ പാര്‍ട്ടിയിലെ സമവാക്യങ്ങളിലും ശൈലജ ഇപ്പോള്‍ പ്രധാനിയല്ല. ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ശൈലജ പ്രസംഗിച്ചത് മുഖ്യമന്ത്രി വേദിയിലെത്തും മുമ്പാണ്. അപ്പോള്‍ പിന്നെ ശൈലജ പ്രസംഗം നീട്ടിയെന്ന് മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തം. പക്ഷെ വിവാദം പുറത്ത് രൂക്ഷമാകുമ്പോള്‍ ശൈലജ മുഖ്യമന്ത്രി കാര്യമായൊന്നും തനിക്കെതിരെ പറഞ്ഞില്ല എന്നാണ് വിശദീകരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *