അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തറപറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഒല്ലൂരില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ ഹുങ്കിനുള്ള മറുപടിയാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം. ഈ വിജയം കോണ്‍ഗ്രസ് ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളണം. ബി.ജെ.പിക്ക് ഒരു ഭരണത്തുടര്‍ച്ച കൂടിയുണ്ടായാല്‍ രാജ്യത്തിന്റെ സര്‍വനാശമാണെന്ന് ജനങ്ങള്‍ ഭയക്കുന്നു. ബി.ജെ.പിയോട് വിയോജിപ്പുള്ളവരെ എല്ലാംകൂട്ടി യോജിപ്പിക്കാനാകണം. വിവിധ സംസ്ഥാനങ്ങളില്‍ അവിടുത്തെ ശക്തരുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ അണിനിരക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

എന്തും ചെയ്യുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനുള്ള ചുട്ട മറുപടിയാണ് കര്‍ണാടകയിലെ ജനങ്ങള്‍ കൊടുത്തതെന്ന് ഗുരുവായൂര്‍ കിഴക്കേ നടയില്‍ സംഘടിപ്പിച്ച മറ്റൊരു യോഗത്തില്‍ അദ്ദേഹം പറഞ്ഞു,അങ്ങനെ നിങ്ങളെ പോകാന്‍ അനുവദിക്കില്ല എന്ന് തന്നെയാണ് ജനം മുന്നറിയിപ്പ് നല്‍കിയത്. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ വലിയ നാശത്തിന് കാരണമാകുമെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ബി.ജെ.പിയെ തകര്‍ക്കാനുള്ള മാര്‍ഗം രാജ്യത്തിന്റെ പൊതു സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കുക എന്നതാണ്.

ഇപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചു. ഈ പൊതുസാഹചര്യം ശരിയായി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനാകണം. പലയിടത്തും കോണ്‍ഗ്രസ് ദുര്‍ബലമാണ്. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. തെക്കേ ഇന്ത്യ പൂര്‍ണമായും ബി.ജെ.പി മുക്തമായി. കര്‍ണാടകയോട് തൊട്ടുള്ള കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം കോണ്‍ഗ്രസ് അല്ല ഭരിക്കുന്നത്.

പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളാണ് ഭരിക്കുന്നത്. ബി.ജെ.പിയെ എതിര്‍ക്കുന്നവരെയൊക്കെ അവിടെ അണിനിരത്തി ബി.ജെ.പിയെ പരാജയപ്പെടുത്തണം. എല്ലാ സംസ്ഥാനങ്ങളും ആ നിലപാട് സ്വീകരിച്ചാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *