ലോക്കറിലെ നഷ്ടത്തിന് വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം; വ്യക്തത വരുത്തി ധനമന്ത്രി

ന്യൂഡൽഹി: ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടമായാൽ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭയിൽ ചോദ്യോത്തര വേളയിൽ കോൺഗ്രസ് നേതാവും എംപിയുമായ നാംദിയോ ദസാറാം കിർസൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾ പരിശോധിക്കാനും വില രേഖപ്പെടുത്താനും ബാങ്കുകൾക്ക് അനുമതിയില്ല. ഈ നിയന്ത്രണം നിലവിലുള്ളതിനാൽ ലോക്കറിലെ വസ്തുക്കളുടെ ശരിക്കുള്ള മൂല്യത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് അസാദ്ധ്യമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ വസ്തുക്കൾ വെവ്വേറെ നഷ്ടപരിഹാരം നൽകുന്നത് സാദ്ധ്യമല്ല. അതിനാൽ ലോക്കർ തകർക്കപ്പെടുകയോ മറ്റെന്തെങ്കിലും തരത്തിൽ നഷ്ടം വരികയോ ചെയ്താൽ 100 മടങ്ങ് തുക നൽകാനാണ് തീരുമാനമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.