തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ എട്ടുമണ്ഡലങ്ങളില്‍ ധാരണയായി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ എട്ടുമണ്ഡലങ്ങളില്‍ ധാരണയായി. നേമത്ത് കെ.എസ് ശബരിനാഥന്‍, നെയ്യാറ്റിന്‍കരയില്‍ എന്‍.ശക്തന്‍, കാട്ടാക്കടയില്‍ എം.ആര്‍ ബൈജു, വര്‍ക്കലയില്‍ എസ്.എസ് ലാല്‍, കഴക്കൂട്ടത്ത് ശരത്ത് ചന്ദ്രപ്രസാദ്, അരുവിക്കരയില്‍ വി.എസ് ശിവകുമാര്‍, വാമനപുരത്ത് പാലോട് രവി, നെടുമങ്ങാട് ബി.ആര്‍.എം ഷഫീറും മത്സരിക്കും.തിരുവനന്തപുരം സെന്‍ട്രലില്‍ സിഎംപിയാണ് മത്സരിക്കുന്നത്. അതേസമയം കോന്നിയില്‍ അടൂര്‍ പ്രകാശ് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും.

വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് എട്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് ധാരണയിലേക്കെത്തുന്നത്. എല്‍ഡിഎഫിന്റെ വി.ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരും മത്സരിക്കാനിറങ്ങുന്ന നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് കെ.എസ് ശബരിനാഥനെ പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.

മറ്റ് പലപേരുകളും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പല സര്‍വേകള്‍ക്കും സ്‌ക്രീനിങുകള്‍ക്കുമൊടുവില്‍ നേതൃത്വം ശബരിനാഥന്‍റെ പേരിലേക്കെത്തുകയായിരുന്നു. കൂടാതെ ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിലും കാട്ടാക്കടയില്‍ എം.ആര്‍ ബൈജു, വര്‍ക്കലയില്‍ എസ്.എസ് ലാല്‍, കഴക്കൂട്ടത്ത് ശരത്ത് ചന്ദ്രപ്രസാദ്, അരുവിക്കരയില്‍ വി.എസ് ശിവകുമാര്‍, വാമനപുരത്ത് പാലോട് രവി, നെടുമങ്ങാട് ബി.ആര്‍.എം ഷഫീര്‍ എന്നിവരും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് എംപി തന്നെ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി മറ്റ് പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയതോടെയാണ് അടൂര്‍ പ്രകാശിലേക്ക് ചര്‍ച്ചകള്‍ എത്തിയത്.

ഈഴവ സമുദായത്തില്‍ നിന്നുള്ള ശക്തനായ സ്ഥാനാര്‍ഥിയെന്നതും പരിഗണനയായി. എംപി സ്ഥാനം രാജിവെച്ച്‌ നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈഴവ സമുദായത്തില്‍ നിന്നുള്ള ശക്തനായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ കോന്നിയില്‍ വിജയമുറപ്പിക്കാന്‍ അടൂര്‍ പ്രകാശിനാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.