കോണ്‍ഗ്രസിന്റെ ആദ്യ 40 സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പു സമിതി അംഗീകാരം നല്‍കും. സിറ്റിങ് എംഎല്‍എമാരുള്‍പ്പെടെ ഒറ്റപ്പേരിലെത്തിയ നാല്പതോളം മണ്ഡലങ്ങളിലെ പട്ടികയാണ് മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സമിതിക്ക് കൈമാറിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീടായിരിക്കും.

22 സിറ്റിങ് എംഎല്‍എമാരില്‍ പാലക്കാട്ടും തൃപ്പൂണിത്തുറയിലും ഒഴികെ 20 പേരും മത്സരിക്കട്ടെ എന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം. എന്നാല്‍, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളി വീണ്ടും മത്സരിക്കുന്നത് ഹൈക്കമാന്‍ഡിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും. എല്‍ദോസ് ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള ഹൈക്കമാന്‍ഡ് നേതാക്കളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

എം.പി.മാരായ കെ. സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കിലും ഹൈക്കമാന്‍ഡ് അനുമതി നല്‍കുമോയെന്ന് സംശയമാണ്. വട്ടിയൂര്‍ക്കാവ്-കെ മുരളീധരന്‍, തൃത്താല-വി.ടി. ബല്‍റാം, മണലൂര്‍- ടി.എന്‍. പ്രതാപന്‍, കൊടുങ്ങല്ലൂര്‍-ഒ.കെ. ജനീഷ്, കോങ്ങാട്-കെ.എ. തുളസി, കോഴിക്കോട് നോര്‍ത്ത്-കെ. ജയന്ത്, കൊയിലാണ്ടി-പ്രവീണ്‍ കുമാര്‍, പൊന്നാനി-നൗഷാദലി എന്നിങ്ങനെയാണ് എം.എല്‍.എ.മാര്‍ ഒഴികെ ഒറ്റപ്പേരുള്ള മറ്റുമണ്ഡലങ്ങള്‍. ഇന്നലെ വിഡി സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവര്‍ കെസി വേണുഗോപാലിന്റെ വസതിയില്‍ ചര്‍ച്ചനടത്തിയിരുന്നു.