കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി, അന്തിമ തീരുമാനം പുതുയുഗ യാത്രക്ക് ശേഷം

ഡൽഹി : കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി കെപിസിസി. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവകാശപ്പെട്ടു. സിറ്റിംഗ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍പ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചര്‍ച്ചയില്‍ മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്.
മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. വട്ടിയൂർക്കാവിൽ കെ മുരളീധരന്‍, നെയ്യാറ്റിന്‍കര എന്‍ ശക്തന്‍, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്‍മുള അബിന്‍ വർക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒജെ ജനീഷ്, മണലൂര്‍ ടി എന്‍ പ്രതാപന്‍, തൃത്താല വിടി ബല്‍റാം, നാദാപുരം കെ എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം ലിജുവിന്‍റെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയില്‍ വി എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.
മൂന്ന് ഘട്ടങ്ങളിലായി പട്ടിക കൈമാറി ക്ലിയറന്‍സ് നേടാനാണ് നീക്കം. കെപിസിസി സമര്‍പ്പിക്കുന്ന പട്ടികയില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിക്ക് ഭേദഗതി വരുത്താം. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അന്തിമ അംഗീകാരം നല്‍കും. എംപിമാര്‍ മത്സരിക്കണോയെന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. മ്ത്സരിപ്പിക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.