അതൃപ്തി പരസ്യമാക്കിയ ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം: അതൃപ്തി പരസ്യമാക്കിയ ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. നിലവിലെ നിലപാട് തുടരാൻ എഐസിസിയുടെ തീരുമാനം. കൂടുതൽ പ്രകോപിതനാക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകില്ല. പരസ്യ പ്രസ്താവനകൾ വേണ്ടെന്നാണ് നിർദ്ദേശം. തരൂരുമായി നേതൃത്വം ചർച്ച നടത്തുമോയെന്നതിൽ അവ്യക്തത തുടരുകയാണ്.
നിലമ്പൂരിലേയ്ക്ക് തന്നെ ആരും വിളിച്ചില്ലെന്നായിരുന്നു തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ പരാതി. കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് പോളിംഗ് നടക്കുന്നതിനിടെ ശശി തരൂർ തുറന്നടിച്ചത്. നിലമ്പൂരിലേക്ക് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പ്രചാരണത്തിന് പോകാത്തതെന്നാണ് തരൂർ മാധ്യമങ്ങളോട് പറഞ്ഞത്.
വോട്ടെടുപ്പ് ദിവസം കൂടുതൽ പറഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിൽ ആകുന്നില്ലെന്നും തനിക്ക് മുഖ്യം രാജ്യത്തിന്റെ താല്പര്യമാണെന്നും തരൂർ പറഞ്ഞു. അതേസമയം, നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി കോൺഗ്രസ് തള്ളി. പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂര്‍.