തലസ്ഥാനത്തെ ഡിസിസി അധ്യക്ഷ നിയമനത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്

പാലോട് രവി പുറത്തുപോയതിന് പകരം നടത്തിയ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നിയമനത്തിൽ ചെകുത്താനും കടലിനും നടുക്കായതു പോലുള്ള അവസ്ഥയിലായി പാർട്ടി. തെരഞ്ഞെടുപ്പിന് മുന്‍പ് സമ്പൂര്‍ണ്ണ പുനഃസംഘടന ഇനി നടക്കുമെന്ന് കരുതുന്നില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പല ജില്ലകളിലും മാത്രമല്ല, കെ.പി.സി.സി ഭാരവാഹികളുടെ കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട് എങ്കിലും തിരുവനന്തപുരം ഡി.സി.സിയുടെ കാര്യത്തില്‍ അക്ഷരാർത്ഥത്തിൽ പാർട്ടി വെട്ടിലായി.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പാലോട് രവിക്ക് ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നതിനാലാണ് പകരം മുന്‍ സ്പീക്കര്‍ എന്‍.ശക്തനെ താല്‍ക്കാലിക ഡി.സി.സി പ്രസിഡന്റായി കെ.പി.സി.സി നേതൃത്വം നിയമിച്ചത്. യുവാക്കളായ മറ്റു പലരും സജീവമായി രംഗത്തുണ്ടായിരുന്ന സമയത്താണ് ശക്തനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിര്‍ണ്ണായകമായ നാടാര്‍ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ് എന്‍.ശക്തന്‍.

കഴിഞ്ഞ കുറേകാലങ്ങളായി കേരളത്തിലെ കോണ്‍ഗ്രസില്‍ നാടാര്‍ സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. അതിന്റെ പ്രതിഫലനം തിരുവനന്തപുരം ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രകടവുമാണ്. കെ.കരുണാകരന്റെയും മറ്റും കാലത്ത് ഈവിഭാഗത്തിന് കൃത്യമായ വ്യക്തമായ പ്രാധാന്യം നല്‍കിയിരുന്നു. എ.ചാള്‍സ്, സുന്ദരന്‍ നാടാന്‍, എന്‍.ശക്തന്‍ എന്നീ നേതാക്കളെല്ലാം അക്കാലത്ത് സജീവമായവരാണ്. എന്നാല്‍ 2011-16ന് ശേഷം ആ പരിഗണനയില്ലെന്ന പരാതി ശക്തമാണ്.

അതിനിടയിലാണ് അവരെകൂടി തൃപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ശക്തനെ താല്‍ക്കാലിക ഡി.സി.സി പ്രസിഡൻ്റായി നിയമിച്ചത്. ഇനി അദ്ദേഹത്തെ മാറ്റി മറ്റൊരാളെ കൊണ്ടുവരികയെന്നത് വയ്യാവേലി ക്ഷണിച്ചുവരുത്തുന്നത് പോലെയാകും. തലസ്ഥാനജില്ലയിലെ അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിന്‍കര, കോവളം, പാറശാല എന്നീ അഞ്ച് മണ്ഡലങ്ങളില്‍ വിജയം തീരുമാനിക്കുന്നതില്‍ നാടാര്‍ സമുദായത്തിന് നിര്‍ണ്ണായക പങ്കുണ്ട്. മാത്രമല്ല, മദ്ധ്യകേരളത്തിലെ ചില മണ്ഡലങ്ങളിലും അവര്‍ക്ക് സ്വാധീനമുണ്ട്.

ഇപ്പോള്‍ തന്നെ ഈവിഭാഗത്തിലെ ഒരു വിഭാഗം ബി.ജെ.പിയുമായി സഹകരിച്ച് എന്‍.ഡി.എയുടെ ഭാഗമാണ്. അവശേഷിക്കുന്നവരുടെ പിന്തുണയെങ്കിലും കിട്ടിയില്ലെങ്കില്‍ തലസ്ഥാനത്തെ പല സീറ്റുകളിലും യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ വലിയ തിരിച്ചടി കിട്ടും. അര്‍ഹമായ പ്രാതിനിധ്യം കിട്ടാത്തതിൽ അവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. അതിന് പുറമെ ഇനി ഇലയിട്ട് വിളമ്പിയിട്ട് കഴിക്കാന്‍ അനുവദിക്കാതെ പറഞ്ഞുവിട്ടാൽ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും എന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്.