നിലമ്പൂരില്‍ ഒരുങ്ങി കോണ്‍ഗ്രസ്; പ്രഥമ പരിഗണന ആര്യാടന്‍ ഷൗക്കത്തിനും വി എസ് ജോയ്ക്കും

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഉടന്‍ കടക്കും. പ്രഥമ പരിഗണന ആര്യാടന്‍ ഷൗക്കത്തിനും വി എസ് ജോയ്ക്കുമാണ്. മുന്‍ എംഎല്‍എയായ പി വി അന്‍വറിന്റെ അഭിപ്രായവും പരിഗണിക്കും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായത് പോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടനെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാണ്. പാര്‍ട്ടി യോഗങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. വോട്ട് ചേര്‍ക്കല്‍ സജീവമായി നടക്കുന്നുണ്ട്. പാലക്കാട് നടത്തിയത് പോലെ പരമാവധി പാര്‍ട്ടിക്ക് ലഭിക്കാവുന്ന മുഴുവന്‍ വോട്ടുകളും ഉറപ്പുവരുത്തണം എന്ന നിര്‍ദേശവും വോട്ട് ചേര്‍ത്തലിന് പിന്നിലുണ്ട്.

കെപിസിസി ഭാരവാഹികള്‍ക്ക് ചുമതലകള്‍ ഉടനെ നല്‍കും. ഒരു കെപിസിസി ജനറല്‍ സെക്രട്ടറിക്ക് മണ്ഡലത്തിന്റെ ചുമതല ഉടന്‍ നല്‍കും. 27ന് നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രധാന ചര്‍ച്ചയാകും. അടുത്ത വര്‍ഷം നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂരിലെ വിജയം യുഡിഎഫിന് നിര്‍ണായകമാണ്.

എംഎല്‍എ പദവിയൊഴിഞ്ഞ പി വി അന്‍വര്‍ നിലമ്പൂരിനെ പ്രതിനിധീകരിച്ച് ഇനി മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. മറിച്ച് യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധികമായ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *