വീണ്ടും കോൺഗ്രസ് വിസ്‌മയം; സിപിഎം, ബിജെപി മുതിർന്ന നേതാക്കളെ എത്തിക്കാൻ നീക്കം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് ഭീഷണിയായി പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തിൽ വിമതർ. ‘ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് പാർട്ടി’ എന്ന പേരിൽ പാർട്ടി രൂപീകരിക്കാനാണ് നീക്കം. പാലക്കാട് കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട പ്രവർത്തനങ്ങളെന്നും വിവരമുണ്ട്. പാലക്കാട് ഉടൻ വിമത കൺവൻഷൻ വിളിച്ചുചേർത്തേക്കും. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഎം വിമതരാണ് പുതിയ പാർട്ടിക്കുള്ള നീക്കം നടത്തുന്നത്. യുഡിഎഫിന്റെ പിന്തുണയോടെയാണ് ഇത്.
സിപിഎം മുതിർന്ന നേതാവ് പി കെ ശശിയെ പുതിയ പാർട്ടിയിലെത്തിക്കാനുള്ള നീക്കം സജീവമാണ്. ശശിക്ക് ഷൊർണ്ണൂർ, ഒറ്റപ്പാലം സീറ്റുകളിൽ ഏതെങ്കിലുമൊന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ശശിയുടെ നീക്കങ്ങൾ ഇന്നലെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ ചർച്ചയായിരുന്നു. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് ശശി വൈകാതെ രാജിവയ്ക്കുമെന്നും സൂചനയുണ്ട്.ബിജെപി നേതാവ് പ്രമീള ശശിധരനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുപിന്നാലെ പ്രമീള നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീസൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ നേതാക്കളുടെ പാർട്ടി പ്രവേശനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷിനെ പാലക്കാട് മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായി കഴിഞ്ഞദിവസം വിവരം പുറത്തുവന്നിരുന്നു.
കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ തന്നെ സമീപിച്ചതായി സുരേഷ് സ്ഥിരീകരിച്ചു. സുരേഷിനെ മത്സരിപ്പിച്ചാൽ ഇടത് കോട്ടയായ മലമ്പുഴയിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുക്കൂട്ടൽ. ഏറെക്കാലം വി എസിന്റെ പി എ ആയിരുന്നു സുരേഷ്. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം.