കോവിഡ് കേസുകൾ രാജ്യത്ത് ഇരട്ടിയായി;മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ദില്ലി: കോവിഡ് കേസുകൾ രാജ്യത്ത് ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീല്‍ഡ് ഡോസുകള്‍ ഉടന്‍ ഉപയോഗിക്കണമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് കണക്കില്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാള്‍ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്ന് ഉന്നതതല യോഗം ചര്‍ച്ച ചെയ്തേക്കും. പരിശോധനയും വാക്സിനേഷനും കൂട്ടാനും നിര്‍ദേശമുണ്ടാകും. ദില്ലിയിലൊഴികെ രാജ്യത്ത് പണമീടാക്കുന്നത് കൊണ്ട് കരുതല്‍ ഡോസ് വിതരണത്തില്‍ മെല്ലെപ്പോക്കാണ്. അതേസമയം കുട്ടികളിലെ വാക്സിനേഷന് കൂടുതല്‍ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
രാജ്യത്ത് സ്വാഭാവിക പ്രതിരോധ ശേഷി 90 ശതമാനമാണെന്നും അതിനാല്‍ ഇനിയൊരു തരംഗത്തിന് സാധ്യത കുറവാണെന്ന് കാണ്‍പൂര്‍ ഐഐടിയിലെ പ്രൊഫസര്‍ മണിന്ത അഗര്‍വാള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. കൊവിഡ് മാത്തമാറ്റിക്കല്‍ മോഡല്‍ എന്ന പേരില്‍ രോഗത്തിന്‍്റെ ഗതി പ്രവചിക്കുന്ന സംവിധാനം പ്രൊഫ മണിന്‍ഡ് അഗര്‍വാള്‍ വികസിപ്പിച്ചിരുന്നു. പുതിയ വകഭേദങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അടുത്ത തരംഗത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഐസിഎംആര്‍ മുന്‍ തലവനായ ഡോ.ആര് ഗംഗഖേദ്കറും അഭിപ്രായപ്പെട്ടു.
ആറിനും പന്ത്രണ്ടിനും ഇടയിലുള്ളവര്‍ക്ക് കൊവാക്സീന് കുത്തിവെക്കാന്‍ അനുമതി നല്കാന് ഡി സി ജി ഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.