വ്യാജരേഖ കേസില്‍ കെ.വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

വ്യാജ രേഖ ആരുണ്ടാക്കിയാലും നടപടിയെടുക്കും. ഒറ്റപ്പെട്ട സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി എസ് എഫ് ഐയെ തകര്‍ക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

കെഎസ്യുക്കാരന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് പ്രശ്നത്തിലും പഴി എസ് എഫ് ഐയ്ക്കാണ് വന്നതെന്നും മാദ്ധ്യമങ്ങള്‍ പുതിയ മാദ്ധ്യമശൈലി പഠിക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കെ.സുധാകരനെതിരായി താന്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. കെഎസ്യു പ്രവര്‍ത്തകനെ വ്യാജരേഖ കേസില്‍ സുധാകരനും സതീശനും പിന്തുണച്ചതുപോലെ സിപിഎം പിന്തുണ നല്‍കില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.അതേസമയം വ്യാജരേഖ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യയുടെ തെളിവെടുപ്പ് ഇന്ന്അഗളി പൊലീസ് സ്റ്റേഷനില്‍ നടക്കും.

അട്ടപ്പാടി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഇതിന്റെ ഭാഗമായി അഗളി പൊലീസ് സ്റ്റേഷനിലെത്തും. എന്നാല്‍ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലടക്കം അറിഞ്ഞ് തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് കഴിഞ്ഞദിവസം വിദ്യ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ജൂലായ് ആറ് വരെ റിമാന്‍ഡ് ചെയ്ത വിദ്യയെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് കോടതി വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *