പെഗാസസിൽ സുപ്രിംകോടതയിൽ പോയതാണ് സിപിഎം, ഫോൺ ചോർത്തൽ എന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: വി മുരളീധരൻ

പാലക്കാട്: കേരളത്തിൽ എഡിജിപിയുടെ നേതൃത്വത്തിൽ നിയമവിരുദ്ധ ഫോൺ ചോർത്തൽ നടക്കുന്നു എന്ന പി.വി എംഎൽഎയുടെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണകക്ഷി എംഎൽഎ പോലും ഫോൺ ചോർത്തുന്നു. ഫോൺ ചോർത്തൽ വ്യക്തിയുടെ മേലുള്ള കടന്നുകയറ്റമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. 

ഭരണഘടനയുടെ 22 -ാം വകുപ്പ് അനുശാസിക്കുന്ന ജീവിത സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണ് ഫോൺ ചോർത്തലെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. പെഗാസസ് ഫോൺ ചോർത്തലെന്ന വ്യാജ ആരോപണവുമായി സുപ്രീംകോടതിയിൽ വരെ പോയ സിപിഎം കേരളത്തിൽ നടക്കുന്ന കാര്യത്തിൽ നിലപാട് പറയണം. 

ഏകാധിപത്യഭരണം അടിച്ചേൽപ്പിക്കാനും പ്രതിപക്ഷ നേതാക്കളെ വിരട്ടാനും കേന്ദ്രസർക്കാർ ഫോൺ ചോർത്തുന്നു എന്ന് ആരോപിച്ച സിപിഎമ്മിന് പിണറായി വിജയന്റെ വിശ്വസ്ഥനായ എഡിജിപിയുടെ നടപടിയിൽ എന്തുണ്ട് ഉത്തരം എന്ന് മുരളീധരൻ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ പാർട്ടി വിഷയം ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന് നട്ടെല്ലുള്ള മുഖ്യമന്ത്രിയില്ല. കേരള പൊലീസ് അധോലോക സംഘമായി മാറി. പി.ശശിക്കെതിരെയടക്കം തുറന്നുപറഞ്ഞ പി.വി അൻവറിനെ സിപിഎം ഭയപ്പെടുകയാണെന്നും വി.മുരളീധരൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *