മുൻ ഡി ജി പി ആര്‍. ശ്രീലേഖയെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ ഡി ജി പി ആര്‍. ശ്രീലേഖയുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ന്യായീകരിച്ച്‌ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍

 തുടര്‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇതിന് പുറമേ ആര്‍ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതീയ ലക്ഷ്യനടപടിക്കൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച ചില കേന്ദ്രങ്ങള്‍ അഭിഭാഷകരുമായി സംസാരിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ആര്‍. ശ്രീലേഖ ഐ പി എസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പോലീസുകാരന്‍ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതായും ശ്രീലേഖ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *