സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ചോദ്യം ചെയ്യും

കൊച്ചി: സ്വപ്‌ന സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കൊച്ചി പോലീസ് ക്ലബ്ബില്‍ ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം.നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സ്വപ്‌ന സുരേഷ് സാവകാശം തേടിയിരുന്നു. ഇഡിക്ക് മുന്നില്‍ ഹാജരാകാനുണ്ടെന്നായിരുന്നു അന്ന് സ്വപ്‌ന അറിയിച്ചത്. തുടര്‍ന്ന് ഇഡി ഓഫീസില്‍ ഹാജരാവുകയായിരുന്നു.അന്വേഷസംഘങ്ങള്‍ കൊച്ചിയിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്വപ്‌നസുരേഷ് താമസം കൊച്ചിയിലേക്ക് മാറ്റുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനാണ് താമസം കൊച്ചിയിലേക്ക് മാറുന്നതെന്ന് സ്വപ്‌നയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സ്വപ്‌നയ്ക്ക് നിയമസഹായം നല്‍കുന്ന അഭിഭാഷകരും കൊച്ചിയിലാണ്.
അതിനിടെ മാധ്യമങ്ങളിലൂടെ നടത്തുന്ന ആരോപണങ്ങളില്‍ സ്വപ്‌നയുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് പി സി ജോര്‍ജിനെതിരെ പീഡന പരാതി നല്‍കിയ യുവതി ആരോപിച്ചു. തെളിവില്ലാത്തതുകൊണ്ട് ഓരോ ദിവസവും ഓരോന്ന് വന്ന് പറയുന്നതാണ് രീതി സ്വപ്ന സ്വീകരിക്കുന്നതെന്നതെന്ന് അവർ പറഞ്ഞു. കാര്യങ്ങളില്‍ മാധ്യമങ്ങള്‍ തെളിവ് ചോദിക്കാറില്ലെന്നും യുവതി ആരോപിച്ചു.