തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഓഫീസിൽ വളർത്തിയ ചീങ്കണ്ണികളെ ഉടൻ കൊല്ലുന്നില്ലെങ്കിൽ താമസിയാതെ അവ അദ്ദേഹത്തെ വിഴുങ്ങുമെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഐ. പി.എസ് ഉദ്യോഗസ്ഥരെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഐ.എ എസ് ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുകയും വഴി തെറ്റിക്കുകയും ചെയ്യുന്ന അമിതാധികാര ശക്തികളാണ്. മുഖ്യമന്ത്രിയുടെ പേരിൽ പി.ശശി ഡി.ജി.പിയുടെയും സി.എം.രവീന്ദ്രൻ ചീഫ് സെക്രട്ടറിയുടെയും അധികാരം കയ്യാളുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സ്വർണ്ണ കടത്ത്, കരിമണൽ , നാർകോട്ടിക്, മദ്യം, മണൽ, ക്വാറി തുടങ്ങിയ മാഫിയകളെ ഇവർ സംരക്ഷിക്കുന്നു. ഇവരുടെ മുമ്പിൽ മന്ത്രിമാരെല്ലാം ഓച്ഛാനിച്ചു നിൽക്കുന്നു.
ഇ.കെ.നായനാർ സർക്കാരിന്റെ പതനത്തിന് മുഖ്യപങ്കുവഹിച്ച അന്നത്തെ പൊളിറ്റിക്കൽ സെക്രട്ടറി ശശി ഇപ്പോഴത്തെ പിണറായി വിജയൻ സർക്കാരിന്റെയും കഥ കഴിക്കും. ബ്രാഞ്ച് മുതൽ സംസ്ഥാനം വരെയുള്ള സി.പി.എം പാർട്ടി സമ്മേളനങ്ങളിൽ ശശിക്കും രവീന്ദ്രനും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമെന്ന് തീർച്ചയാണ്.