ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാന്‍ തീരുമാനം

കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നത് വൈകും. കൃത്യമായ തെളിവുകള്‍ ലഭിച്ച ശേഷം മാത്രം ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. കേസില്‍ ധൃതിപിടിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നത് പിന്നീട് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കേസില്‍ ഷൈനിന്റെ ഫോണില്‍ നിന്ന് എല്ലാ വിവരങ്ങളും ശേഖരിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നും ഷൈനിന്റെ ലഹരി പരിശോധനാ ഫലമടക്കം ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

അതേസമയം ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍ നടക്കാനിരിക്കുകയാണ്. സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മറ്റി യോഗവും ഫിലിം ചേംബറിന്റെ യോഗവും ഇന്ന് ചേരും.സിനിമയിലെ നാല് ഇന്റേണല്‍ കമ്മിറ്റി അംഗങ്ങളാണ് യോഗം ചേരുന്നത്. നടി വിന്‍സി നേരിട്ട ദുരനുഭവത്തില്‍ ഇന്റേണല്‍ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാന്‍ സിനിമ സംഘടനകള്‍ ബാധ്യസ്ഥരാവും. ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഫിലിം ചേംബറിന്റെ യോഗവും നടക്കും. സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന തീരുമാനങ്ങള്‍ അടക്കം ഫിലിം ചേംബറില്‍ ചര്‍ച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ള സംഘടനകളെ ചേംബര്‍ തങ്ങളുടെ നടപടികള്‍ അറിയിക്കും. ഇതിനിടെ, നടി വിന്‍സി ഉന്നയിച്ച പരാതിയില്‍ ഷൈന്‍ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

വിഷയത്തില്‍ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുമ്പാകെ വിശദീകരണം നല്‍കാന്‍ ഷൈന്‍ ടോം ചാക്കോക്ക് നല്‍കിയ സമയം അവസാനിച്ചു. ഷൈനിന്റെ അച്ഛന്‍ മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്‌ഹോക്ക് കമ്മറ്റി മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യും. കൊച്ചിയില്‍ നടക്കുന്ന ഇന്റേണല്‍ കമ്മിറ്റി യോഗം കൂടി പരിഗണിച്ച് സംഘടന ഷൈനിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *