നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാ‌ർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകാൻ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് നിർണായക ഉത്തരവ്. റിപ്പോർട്ടിന്റെ പക‌ർപ്പ് നടിക്ക് കൈമാറാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിക്ക് ഹൈക്കോടതി നിർദേശം നൽകി.

റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് എതിർക്കുകയും ചെയ്തിരുന്നു. നടിക്ക് നൽകരുതെന്നും റിപ്പോർട്ടിന്റെ പകർപ്പ് തനിക്ക് നൽകണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചിട്ടുണ്ടെന്ന പരാതിയിൽ അന്വേഷണ റിപ്പോ‌‌ർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിത ഹെെക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തൽ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് കെെമാറിയില്ലെന്നുമായിരുന്നു ഹർജിയിലെ വാദം.

വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ അപകീർത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറി എന്ന ഫോറൻസിക് കണ്ടെത്തലിന് പിന്നാലെയാണ് അതിജീവിത ഹെെക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണത്തിന് ഹെെക്കോടതി ജില്ലാ സെഷൻസ് ജഡ്ജിയെ നിയോഗിക്കുകയായിരുന്നു.

മെമ്മറി കാർഡിൽ നിയമവിരുദ്ധ പരിശോധന നടത്തിയത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തെ വിചാരണക്കോടതിക്കും കത്ത് നൽകിയിരുന്നു. കേസ് അന്വേഷണം നീതി പൂർവമായി നടത്തണമെന്നും ഫോണിന്റെ ഉടമയെ കണ്ടെത്തമെന്നുമായിരുന്നു കത്തിലെ ആവശ്യം.തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂവിൽ മാറ്റം വന്നതായി കണ്ടെത്തിയത്.

തുടർന്ന് സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജ് അന്വേഷണം നടത്തി ഹെെക്കോടതിക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും റിപ്പോർട്ടിന് രഹസ്യസ്വഭാവമുണ്ടെന്നും അതിനാൽ നൽകാനാവില്ലെന്നുമാണ് അറിയിച്ചത്. തുടർന്നാണ് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹെെക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *