തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ സംശയം; രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടി സ്വീകരിച്ച നടപടികളില്‍ ദുരൂഹതയെന്ന് ബിജെപി നേതാക്കള്‍. തന്ത്രി കണ്ഠരര്‍ രാജീവിന്റെ അറസ്റ്റില്‍ സംശയമുണ്ടെന്നും അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആരോപണം.

തന്ത്രിയുടെ അറസ്റ്റിലൂടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഇത് ദേവസ്വം മന്ത്രിയുടെയും ബോര്‍ഡിന്റെയും ഉത്തരവാദിത്വമാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മന്ത്രിയെ പിടിക്കാത്തത് എന്തുകൊണ്? – അദ്ദേഹം ചോദിച്ചു. കേസിന് പിന്നില്‍ വലിയ രാഷ്ട്രീയ ശക്തികള്‍ ഉണ്ടെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം.

ബിജെപി നേതാവ് കെ. സുരേന്ദ്രനും എസ്ഐടി നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് അഭിപ്രായപ്പെട്ടു. കടകംപള്ളിക്കും എ. പ്രസാന്തിനും എതിരെ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്ത്രിക്ക് ഭണ്ഡാരം കൈകാര്യം ചെയ്യാനുള്ള അധികാരമില്ലെന്നും സാമ്പത്തിക സഹായത്തെക്കുറിച്ചും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.