മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന ഡിവൈഎസ്പി

വി.വി.ബെന്നിയുടെ ആവശ്യം കേസ് അന്വേഷണത്തിന് തരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കേസില്‍ അഗസ്റ്റിന് സഹോദരന്മാരെ അറസ്റ്റു ചെയ്യുകയും നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ്, ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത്.
മരങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഡിഎന്‍എ പരിശോധന അടക്കം പൂര്‍ത്തിയാക്കി, കുറ്റപത്രം നല്കുന്നതിലേക്ക് കടക്കുമ്പോഴാണ് വി.വി.ബെന്നിയുടെ പിന്‍വാങ്ങല്‍. താനൂര്‍ കസ്റ്റഡി കൊലക്കേസുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ ബെന്നിയ സമ്മര്‍ദത്തിലാക്കിയെന്നാണ് വിവരം. ഇതേതുടര്‍ന്നാണ് മുട്ടില്‍ മരംമുറിക്കേസിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചത്.
നേരത്തെ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി ആയിരുന്നപ്പോഴാണ് ബെന്നി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് വരുന്നത്. പ്രത്യേക സംഘം രൂപീകരിച്ചപ്പോള്‍, എഡിജിപി എസ്.ശ്രീജിത്തിനായിരുന്നു ചുമതല. സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച്, വിജിലന്‍സ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഇതിനിടെ സ്ഥലംമാറ്റമുണ്ടായി. ഡിവൈഎസ്പിയായിരുന്ന ബെന്നിയെ താനൂരിലേക്ക് മാറ്റുകയും ചെയ്തു.അന്വേഷണം നിലയ്ക്കുമെന്ന അവസ്ഥ വന്നപ്പോഴാണ്, പ്രത്യേക ഉത്തരവിറക്കി ഡിജിപി ബെന്നിയെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയത്.