വൈദ്യുതിമീറ്റര്‍ വാടകയില്‍ അഞ്ചിരട്ടിയിലേറെ വര്‍ധനവരുന്ന നിര്‍ദേശവുമായി വൈദ്യുതി ബോര്‍ഡ്

കൊച്ചി: വൈദ്യുതിമീറ്റര്‍ വാടകയില്‍ അഞ്ചിരട്ടിയിലേറെ വര്‍ധനവരുന്ന നിര്‍ദേശവുമായി വൈദ്യുതി ബോര്‍ഡ്. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിലേക്ക് കേരളം മാറുമ്പോള്‍ സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ആറുരൂപയുള്ള മീറ്റര്‍വാടക 31 രൂപയാകും. ത്രീ ഫേസ് ആകുമ്പോള്‍ 36 രൂപയാകും. രണ്ടുമാസം കൂടുമ്പോള്‍ ലഭിക്കുന്ന വൈദ്യുതിബില്ലില്‍ മീറ്റര്‍ വാടകയായി 12 രൂപയായി രേഖപ്പെടുത്തുന്ന സ്ഥാനത്ത് ഇനി 62 രൂപയും 72 രൂപയുമാകും.ആദ്യഘട്ടമായി 1.72 ലക്ഷം സര്‍ക്കാര്‍ ഓഫീസുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.

ഈ മാസംമുതല്‍ ഈ മീറ്ററുകളില്‍നിന്ന് വാടക ഈടാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ സമര്‍പ്പിച്ച രേഖകളിലാണ് മീറ്റര്‍വാടക കുത്തനെ ഉയരുന്ന നിര്‍ദേശമുള്ളത്. മീറ്ററുകള്‍ക്കെല്ലാം നിലവില്‍ ഈടാക്കുന്നത് ഒരേ നിരക്കായതിനാല്‍ സര്‍ക്കാര്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന അതേ മീറ്റര്‍വാടകയായിരിക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുംസംസ്ഥാനത്ത് ഘട്ടംഘട്ടമായാണ് നിലവിലുള്ള ഇലക്ട്രിക്കല്‍ മീറ്ററുകള്‍ മാറ്റി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ തുടങ്ങിയ വിഭാഗങ്ങളിലായി മൂന്നുലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്.ഇതിനുശേഷം 50 ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും.

നിലവിലുള്ള ഇലക്ട്രിക്കല്‍ മീറ്ററുകള്‍ക്ക് 800 മുതല്‍ 900 രൂപവരെയാണ് വില. എന്നാല്‍, സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് 3100 മുതല്‍ 4700 രൂപവരെയാണ് വില. ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് 8.75 ശതമാനം പലിശകൂടി കണക്കാക്കി പ്രതിമാസം 31 രൂപമുതല്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. ഉപഭോഗം കൂടുതലുള്ള എല്‍.ടി.-സി.ടി. ഉപഭോക്താക്കള്‍ക്ക് സ്ഥാപിക്കുന്ന മീറ്ററിന് 47 രൂപയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.വൈദ്യുതിബോര്‍ഡ് സമര്‍പ്പിച്ച മീറ്റര്‍വാടക ഹര്‍ജിയില്‍ തത്കാലം പഴയനിരക്ക് തുടരാനാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വാടക വര്‍ധനയില്‍ കമ്മിഷന്‍ ഉത്തരവിറക്കും.