കാട്ടാനയുടെ ആക്രമണം; ആദിവാസി വയോധികന്‍ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലം

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയാക്രമണത്തില്‍ ആദിവാസി വയോധികന്‍ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എല്ലാ വാരിയെല്ലുകളും തകര്‍ന്ന നിലയിലാണ്. മരിച്ച കാളിയുടെ കുടുംബത്തിനുള്ള സഹായം വനം വകുപ്പ് ഇന്ന് കൈമാറും. ഉള്‍ക്കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ സ്വര്‍ണഗദ ഊരിലെ കാളിയും മരുമകന്‍ വിഷ്ണുവും ഇന്നലെയാണ് രണ്ട് കാട്ടാനകള്‍ക്ക് മുന്നില്‍ പെട്ടത്. വിഷ്ണു ഓടി. കാലിന് അസുഖമുള്ളതിനാല്‍ കാളിയ്ക്ക് രക്ഷപ്പെടാനായില്ല.

കാളിയുടെ നെഞ്ചിനാണ് ചവിട്ടേറ്റത്. ആക്രമണത്തില്‍ എല്ലാ വാരിയെല്ലുകളും തകര്‍ന്നു. ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞതിനാല്‍ തലയ്ക്കും ക്ഷതമുണ്ട്.

മൊബൈല്‍ ഫോണ്‍ റേഞ്ചില്ലാത്തിനാല്‍ ഒപ്പമുണ്ടായിരുന്ന വിഷ്ണു കാട്ടില്‍ നിന്ന് പുറത്തെത്തി നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. അവര്‍ നടന്ന് ഉള്‍ക്കാട്ടില്‍ എത്തിയപ്പോഴേക്കും പിന്നെയും മണിക്കൂറുകള്‍ വൈകിയിരുന്നു. കാളിയുടെ മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 63 കാരനായ കാളി നേരത്തെ വനംവകുപ്പിന്റെ താത്കാലിക വാച്ചര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *