ഇ.പി കടുത്ത നിരാശയില്‍, മുഖ്യമന്ത്രി കൂടി കൈവിട്ടതോടെ ഇപി ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതോടെ സിപിഎമ്മില്‍ ഒറ്റപ്പെട്ട് ഇ പി ജയരാജന്‍. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഇ.പി ജയരാജിനെ കഴിഞ്ഞ ദിവസമാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി ടിപി രാമകൃഷ്ണനെ അവരോധിച്ചത്. . വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി ജയരാജന്റെ പ്രവര്‍ത്തന വീഴ്ചകള്‍ സംബന്ധിച്ച് ചര്‍ച്ചകളാണ് ഇ.പിയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ കനത്ത തിരിച്ചടി ഇ.പി ജയരാജന്റെ തലയില്‍ ഇടാനുള്ള നീക്കമാണ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇപിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

താന്‍ എല്‍.ഡി.ഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നുവെന്നും ഇനി മറുപടിപറയാനില്ലെന്നും പറഞ്ഞ് ഇപി സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ ഇപി തലസ്ഥാനം വിട്ട് കണ്ണൂരിലേക്ക് പോയി. ഇ.പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിട്ടതോടെയാണ് അദ്ദേഹം കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. മാത്രമല്ല പാര്‍ട്ടിയില്‍ സീനിയറായ തനിക്ക് കിട്ടേണ്ട് സ്ഥാനങ്ങള്‍ നിസാരകാരണങ്ങള്‍ പറഞ്ഞ് പലപ്പോഴായി മാറ്റി നിര്‍ത്തിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ പിന്തുണ ഇ.പിയക്കുണ്ടായിരുന്നു.

എന്നാല്‍ ബിജെപി ബാന്ധവ ആരോപണം നേരിട്ടപ്പോള്‍ പൊടുന്നതെ സംരക്ഷിക്കാതെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന പരാതിയും ഇപിയ്ക്കുണ്ട്. താന്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് ജീവിച്ചതെന്നും തനിക്ക് അര്‍ഹതപ്പെട്ട പോളിറ്റ് ബ്യാൂറോ, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ തന്റെ മുന്നിലൂടെ മറ്റുള്ളവരിലേക്ക് വഴിമാറിയപ്പോഴും ഇപിയ്ക്ക് കരുത്ത് പിണറായിയായിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി കൂടി കൈയ്യൊഴിഞ്ഞതിന്റെ നിരാശയിലാണ് ഇപി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് കണ്ണൂരിലേക്ക് പോയത്. ഇതോടെ സിപിഎമ്മിനുള്ളിലെ രണ്ടാമനെ ഒതുക്കി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇപിക്കെതിരെയുള്ളത് നടപടിയായി ചിത്രീകരിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് സിപിഎം മാറ്റിയത് പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച ശേഷമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഏറെനാളായി ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് പിബി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയില്ല.കേരളത്തിലെ നേതൃത്വത്തില്‍ വലിയൊരു മാറ്റത്തിന് ഇടയാക്കുന്ന തീരുമാനമാണ് സംസ്ഥാന ഘടകം കൈക്കൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *