ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും ആത്മാവും സംസ്‌കാരവും അറിവും ഉണ്ട്, അത് പൊന്നുപോലെ സൂക്ഷിക്കണം; രാഹുല്‍ ഗാന്ധി

ഇംഗ്ലീഷില്‍ സംസാരിക്കുന്ന ആളുകള്‍ക്ക് ഉടന്‍ ‘നാണക്കേട്’ തോന്നിത്തുടങ്ങുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓരോ കുട്ടിയെയും ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതുണ്ടെന്നും അത് ലോകത്തോട് മത്സരിക്കുന്ന, ഓരോ കുട്ടിക്കും തുല്യ അവസരം നല്‍കുന്ന ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞു.

ഭാഷ ഒരു തടസ്സമല്ല, മറിച്ച് ഓരോ കുട്ടിക്കും തുല്യ അവസരം നല്‍കുന്ന പാലമാണ്. എന്നാല്‍, ബിജെപി-ആര്‍എസ്എസ്, ദരിദ്രരെ ഈ ഭാഷ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അത് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരെ ശക്തിപ്പെടുത്തും. ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും ആത്മാവും സംസ്‌കാരവും അറിവും ഉണ്ടെന്നും അത് പൊന്നുപോലെ സൂക്ഷിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

ഇംഗ്ലീഷ് ഒരു അണക്കെട്ടല്ല, അതൊരു പാലമാണ്. ഇംഗ്ലീഷ് നാണക്കേടല്ല, അത് ശക്തിയാണ്. ഇംഗ്ലീഷ് ഒരു ചങ്ങലയല്ല, ചങ്ങലകള്‍ പൊട്ടിക്കാനുള്ള ഉപകരണമാണ്. ഇന്നത്തെ ലോകത്ത്, ഇംഗ്ലീഷ് നിങ്ങളുടെ മാതൃഭാഷ പോലെ പ്രധാനമാണ് കാരണം അത് തൊഴില്‍ നല്‍കുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.” ഒരു കൂട്ടം യുവാക്കളുമായുള്ള സംവാദത്തിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു, ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഇംഗ്ലീഷില്‍ സംസാരിക്കരുത്, ഹിന്ദിയില്‍ സംസാരിക്കണമെന്ന് അവരോട് ആവശ്യപ്പെടുന്നതായി അദ്ദേഹം വീഡിയോയില്‍ അവകാശപ്പെട്ടു.

വാര്‍ട്ടണ്‍ സ്‌കൂള്‍, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍, ഓക്സ്ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ്, യേല്‍ തുടങ്ങിയ വിദേശ സ്ഥാപനങ്ങളില്‍ പഠിച്ച ബിജെപി നേതാക്കളുടെ ഒരു ലിസ്റ്റും താന്‍ ഒരിക്കലും ഇംഗ്ലീഷ് ഉപയോഗിക്കില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്ന ക്ലിപ്പും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

”ബിജെപി മന്ത്രിമാരെ നോക്കൂ, അവരെല്ലാം ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോകുന്നു. ഇംഗ്ലീഷ് ഒരു ആയുധമാണ്. ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് എവിടെയും പോകാം. അമേരിക്കയില്‍ എത്താം, ജപ്പാനില്‍… നിങ്ങള്‍ക്ക് എവിടെയും പോകാം, ഏത് കമ്പനിയിലും ജോലി ചെയ്യാം. ഇംഗ്ലീഷ് നിങ്ങളുടെ ഏറ്റവും വലിയ ആയുധമായിരിക്കും, കാരണം അത് നിങ്ങളെ എവിടെയും കൊണ്ടുപോകും.” രാഹുല്‍ ഗാന്ധി പറഞ്ഞു.