”പൊലീസ് സ്‌റ്റേഷനും കോടതിയുമടക്കം ഈരാറ്റുപേട്ടയിൽ കാണുന്നതെല്ലാം ഉണ്ടാക്കിയത് പിസി ജോർജ്”

കോട്ടയം: പി.സി ജോർജ് മാപ്പ് പറഞ്ഞിട്ടും അറസ്‌റ്റിലൂടെ വിഷയം സജീവമാക്കി നിറുത്തി കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന ആരോപണവുമായി മകൻ ഷോൺ ജോർജ്. ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പി.സി ജോർജ് ഉണ്ടാക്കിയതാണ്, ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി.സി ജോർജ് ഉണ്ടാക്കിയതാണ്, മുനിസിപ്പാലിറ്റി അടക്കം ഈരാറ്റുപേട്ടയിൽ ഇന്ന് കാണുന്നതെല്ലാം പി.സി ജോർജ് ഉണ്ടാക്കിയതാണെന്ന് ഷോൺ അവകാശപ്പെട്ടു.
അദ്ദേഹം ഒത്തിരി സ്നേഹിച്ച ഒരു സമൂഹം വഴിതെറ്റിപോകുന്ന സാഹചര്യമുണ്ടായി. അവരിൽ എല്ലാവരും തീവ്രവാദികളാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഈരാറ്റുപേട്ടയിൽ ഉണ്ടെന്ന് പറയാനും, ഈ നാടിന് ആപത്തുണ്ടാകുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ മുപ്പതിൽ അധികം വർഷം ജനപ്രതിനിധി ആയിരുന്ന ഒരാൾക്ക് സ്വാതന്ത്ര്യം ഇല്ലായെങ്കിൽ ആ സ്വാതന്ത്ര്യം നേടിയെടുത്തേ പറ്റൂവെന്ന് ഷോൺ ജോർജ് പറഞ്ഞു.നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടും. തീവ്രവാദ സംഘടനകൾക്കെതിരെ പി.സി ജോർജിന്റെ പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോരാട്ടം അദ്ദേഹം തുടരും. തിങ്കളാഴ്‌ചയ‌്ക്ക് ഉച്ചയ‌്ക്ക് ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവർ മറുപടി തന്നിട്ടില്ല. ഓടിച്ചിട്ട് അറസ്‌റ്റ് ചെയ്യാനാണെങ്കിൽ അറസ്‌റ്റ് ചെയ്യട്ടെയെന്നും ഷോൺ ജോർജ് പ്രതികരിച്ചു.