‘എഫ്സിആർഎ ബിൽ; ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കാതെ കേന്ദ്രസർക്കാർ പാസാക്കില്ല’

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (എഫ്.സി.ആർ.എ ബിൽ) ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു. ബിൽ നാളെ ചർച്ചയ്ക്ക് പരിഗണിക്കുമോയെന്നതിൽ വ്യക്തതയില്ല. ബിൽ ഏതെങ്കിലുമൊരു വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും റിജിജു സഭയിൽ പറഞ്ഞു.
ബില്ലിനെതിരെ വൻ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എഫ്.സി.ആർ.എ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് 12 മണിവരെ ലോക്സഭ നിർത്തിവച്ചിരുന്നു.അതേസമയം, ക്രൈസ്തവ സഭകളുടെ ഉൾപ്പെടെ ആശങ്ക പരിഹരിക്കാതെ കേന്ദ്രസർക്കാർ ബിൽ പാസാക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇക്കാര്യം ബിജെപി കേരളഘടകം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുമായി ഫോണിൽ സംസാരിച്ചുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് അവർ അറിയിച്ചതെന്നും രാജീവ് ചന്ദ്രശഖർ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിഷയമായി കേരളത്തിലെ മറ്റ് മുന്നണികൾ എഫ്.സി.ആർ.എ ബിൽ ഉയർത്തിക്കാട്ടുന്നത് നേതാക്കളെ അറിയിച്ചു. വിവിധ സഭാ നേതാക്കളുമായി സംസാരിക്കാനും വിശദീകരിക്കാനും ശ്രമിക്കുകയും ചെയ്തു. അവർക്ക് ചില സംശയങ്ങളുണ്ട്. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എൻഡിഎയുടെ വികസന മുദ്രാവാക്യത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇരുമുന്നണികളും ഡീൽ ആരോപണങ്ങളും എഫ്.സി.ആർ.എ വിഷയവും ഉന്നയിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.