ഇറാന്റെ തിരിച്ചടി ഭയന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ദുബായ്: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെട്ടതിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി. യുഎസ് നടത്തിയ സൈനിക നീക്കത്തിന് ഇറാന്‍ തിരിച്ചടി നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബഹ്‌റൈന്‍, കുവൈറ്റ് രാജ്യങ്ങളില്‍ ജാഗ്രത.

യുഎസ് സൈനിക താവളങ്ങളുടെ സാന്നിധ്യം ഇറാനെ തങ്ങള്‍ക്ക് എതിരെ ആക്രമണം നടത്താന്‍ പ്രേരിപ്പിക്കുമോ എന്നതാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉയരുന്ന ഭീതി. കുവൈറ്റില്‍ ഷെല്‍ട്ടറുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. കുവൈറ്റിലെ നിയമ, ധനകാര്യ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.

പ്രധാന നിരത്തുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ബഹ്‌റൈനും നിര്‍ദേശിക്കുന്നു. ‘സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജന സുരക്ഷ നിലനിര്‍ത്തുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ക്ക് റോഡുകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും പൗരന്മാരോടും ബഹ്‌റൈന്‍ നിവാസികളോടും അഭ്യര്‍ഥിക്കുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം പ്രധാന റോഡുകള്‍ ഉപയോഗിക്കുക,’ ബഹ്‌റൈന്റെ ആഭ്യന്തര മന്ത്രാലയം എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 70 ശതമാനം സര്‍ക്കാര്‍ ജീവനക്കാരോടും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാനും ബഹ്‌റൈന്‍ നിര്‍ദേശിക്കുന്നു.

അമേരിക്ക ആക്രമിച്ചാല്‍, യുഎസ് സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ തിരിച്ചടിക്കും എന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. നിലവില്‍, യുഎസ് നാവികസേനയുടെ അഞ്ചാമത്തെ കപ്പലിന്റെ ആസ്ഥാനം ബഹ്‌റൈനാണ്. കുവൈറ്റില്‍ നിരവധി യുഎസ് താവളങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.