ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട്; നിർണായക ദേവസ്വം ബോർഡ് യോഗം 17ന്

തിരുവനന്തപുരം: കഴിഞ്ഞ സെപ്തംബർ 30ന് ദേവസ്വം ബോ‌ർഡ് പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരും. ഈ മാസം 17ന് നടക്കുന്ന യോഗം നിർണായകമാകാനാണ് സാദ്ധ്യത.

ഊരാളുങ്കൽ അടക്കമുള്ള സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടേക്കും. സ്പോൺസർമാരിൽ നിന്നും കിട്ടേണ്ട പണം നേടിയെടുക്കാനും ശ്രമം തുടങ്ങും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബോർഡിന് മുന്നിലുള്ളത്. ഊരാളുങ്കലിന് മാത്രം നാല് കോടിയിലധികം രൂപയാണ് നൽകാനുള്ളത്. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സമയപരിധിക്കുള്ളിൽ ഇടപാടുകൾ അവസാനിപ്പിക്കാനാണ് നീക്കം.

അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട ഓഡിറ്റ് വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ദേവസ്വം ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവിടില്ലെന്ന സർക്കാർ വാദവും ഇതോടെ പൊളിയുകയായിരുന്നു. അയ്യപ്പ സംഗമ ദിവസം രാത്രി 3000 പേർ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാൽ, 500 താഴെപ്പേരേ കഴിച്ചുള്ളൂ. വൻതോതിൽ ഭക്ഷണം പാഴായി. സംഗമ ദിവസം ഉച്ചയ്‌ക്ക് 5000 പേർ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്ന് പറയുന്നു.

എന്നാൽ, ആകെ നാലായിരം പേർ എത്തിയെന്നാണ് സർക്കാർ കണക്ക്.കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നത്. കൃത്യമായ കണക്കും ബില്ലുകളുമില്ല. ജോയിന്റ് മെഷർമെന്റ് ഷീറ്റിൽ പല കണക്കുകളും രേഖപ്പെടുത്തിയിട്ടില്ല. 150 ബെഡ്ഡുകൾ വാങ്ങിയതിൽ 100 എണ്ണം മാത്രമാണ് കണക്കുകളിലുള്ളത്. 1,73,000 രൂപ വിലവരുന്ന 50 ബെഡ്ഡുകളുടെ കാര്യം രേഖപ്പെടുത്തിയിട്ടില്ല. എക്സ്ട്രാ ഐറ്റങ്ങൾക്ക് 24,17,581 രൂപ ചെലവായെന്ന് കാണിച്ചിട്ടുണ്ട്.

എന്നാൽ ഇതിന്റെ ബില്ലുകളും രേഖകളുമില്ല. വേദിയിലെ പാനലിംഗ്, കേബിൾ ജോലികൾക്ക് 2,80,000 രൂപ വകയിരുത്തിയെങ്കിലും ഇതും കണക്കുകളിലില്ല.സാമ്പത്തിക ഇടപാടിൽ ഗുരതര ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് പരിശോധിച്ച ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു. ബോർഡിനോടും സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും വിശദീകരണം തേടിയിരിക്കുകയാണ്. 27ന് കോടതി വീണ്ടും പരിഗണിക്കും.