തിരുവനന്തപുരം വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു. ഇന്ന് പുലർച്ചെയോടെയുണ്ടായ ശക്തമായ കടൽ ക്ഷോഭത്തിലാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നത്. ശക്തമായ തിരമാലകളിൽപ്പെട്ടു തകർന്ന ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി. ഒരുവർഷം മുൻപ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന അതേ സ്ഥാനത്താണ് സുരക്ഷാ പഠനത്തിനെന്ന പേരിൽ വീണ്ടും സ്ഥാപിച്ചത്.
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനാവശ്യങ്ങൾക്കായാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുന്നതെന്ന ബോർഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ ഫിറ്റ്നസ് ലഭിച്ചാൽ ടൂറിസം വകുപ്പ് അനുമതി നൽകുമെന്ന സാഹചര്യത്തിൽ വർക്കലയിൽ വീണ്ടും ഫ്ലോറ്റിംഗ് ബ്രിഡ്ജ് വരുമെന്ന കണക്ക് കൂട്ടലുകളാണ് വീണ്ടും തിരയെടുത്തത്.