അഴിമതി കേസിൽ അറസ്റ്റിലായ റെയ്ഞ്ച് ഓഫീസർക്ക് വനം മന്ത്രിയുടെ സംരക്ഷണം; ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: അഴിതി കേസില്‍ അഴിമതികേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസറെ തിരിച്ചെടുക്കാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടല്‍. ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ് ആനുകൂല്യം ലഭിക്കാനാണ് തിരക്കിട്ടുകൊണ്ട് തിരിച്ചെടുക്കാനുള്ള ഉത്തരവിറക്കിയത്. പാലോട് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെയാണ് വനംമന്ത്രിയുടെ ഇടപെടലിലൂടെ തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയത്.

നിരവധി കേസിലെ പ്രതിയായ സുധീഷ്‌കുമാറിനെ പിരിച്ചുവിടാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഇറക്കിയ ഉത്തരവും വനം മന്ത്രി ഇടപെട്ട് തള്ളി. ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പത്തിലധികം കേസുകളില്‍ പ്രതിയാണ് സുധീഷ്. മന്ത്രിയുടെ ഓഫീസിലെ ചിലരെ ബ്ലാക്‌മെയില്‍ ചെയ്യുന്നുണ്ടെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ് കുമാര്‍. വിജിലന്‍സ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ സുധീഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യം ലഭിച്ചശേഷം അതേ സ്ഥാനത്ത് തിരിച്ചെടുക്കാനാണ് ഉത്തരവിറക്കിയത്.

സുധീഷ്‌കുമാറിന് വഴിവിട്ട സഹായം നല്‍കിയിട്ടില്ലെന്ന് വനം മന്ത്രി

അതേസമയം, സുധീഷ്‌കുമാറിന് വഴിവിട്ട സഹായം നല്‍കിയിട്ടില്ല എന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശക്കനുസരിച്ചാണ് ഇളവ് നല്‍കിയത്. വിരമിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ കടുത്ത നടപടിയെടുക്കരുതെന്ന് നിയമത്തിലുണ്ട്. അതു പാലിക്കുക മാത്രമാണ് ഫയലില്‍ വനമന്ത്രി ചെയ്തത്. അതില്‍ സ്വജനപക്ഷപാതം ഉണ്ടായിട്ടില്ല. മൃദു സമീപനം സ്വീകരിച്ചുവെന്നൊരു തോന്നല്‍ ഉണ്ടാകാമെന്നും എന്നാല്‍ അതുമില്ലെന്നും അയാള്‍ക്ക് അര്‍ഹതപ്പെട്ടത് മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *