ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്

ഇടുക്കി: ദേവികുളം മുന്‍ എം എല്‍ എ യും ഇടുക്കിയിലെ സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരും. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരവുമായി ചര്‍ച്ച നടത്തി. ഒരു മാസത്തിനുള്ളില്‍ തീരുമാനം എന്ന് എസ് രാജേന്ദ്രന്‍ അറിയിച്ചു. മൂന്നു വര്‍ഷമായി എസ് രാജേന്ദ്രന്‍ ബിജെപി യില്‍ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരമായി എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ല എന്നാണ് രാജേന്ദ്രന്‍ പറയുന്നത്. ബിജെപിയില്‍ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ല.

ബിജെപിയില്‍ ചേര്‍ന്നാലും ഇത്തവണ ദേവികുളത്ത് സ്ഥാനാര്‍ഥി ആകാന്‍ സാധ്യത ഇല്ല. നേരത്തെ ദില്ലിയിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചു എന്ന് പരാതി ഉയര്‍ന്നിരുന്നു.

പാര്‍ട്ടി അന്വേഷണത്തില്‍ ഇത് ശരിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് സസ്‌പെന്റ് ചെയ്തു. പിന്നീട്ട് തിരികെയെത്തിക്കാന്‍പല തവണ നേതാക്കള്‍ ശ്രമിച്ചെങ്കിലും രാജേന്ദ്രന്‍ വഴങ്ങിയില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന പ്രചരണം ശക്തമായിരുന്നു. അപ്പോഴൊക്കെ തീരുമാനമെടുത്തിട്ടില്ല എന്നാണ് രാജേന്ദ്രന്‍ പറഞ്ഞിരുന്നത്. ബിജെപി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ രാജേന്ദ്രന്‍ അംഗത്വം സ്വീകരിക്കും.