സ്വതന്ത്രനായ തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്ന ചോദ്യം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് മുൻ മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: സ്വതന്ത്രനായ തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്ന ചോദ്യം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് മുൻ മന്ത്രി ജി. സുധാകരൻ. സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുധാകരനെതിരെ സി.പി.എം അമ്പലപ്പുഴ ഏരിയാകമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തെയും രാഷ്ട്രീയ വിശദീകരണ യോഗത്തെയും കുറിച്ച് എഴുതിയ പോസ്റ്റിലാണ് സുധാകരന്റെ പരാമർശം. അരക്കിലോമീറ്റർ പ്രകടനത്തിലും തുടർന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങിയത്. സംഘാടകരുടെ എതിരാളികൾ 700 പേർ പങ്കെടുത്തുവെന്നും അനുകൂലികൾ 2000 പേർ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു.
യഥാർത്ഥത്തിൽ 1200 പേർ ഉണ്ടായിരുന്നു. എന്നാൽ അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിലെ പാർട്ടി അംഗങ്ങളിൽ പകുതിപോലും പങ്കെടുത്തില്ല. പൊതുജനങ്ങൾ എത്രപേർ പങ്കെടുത്തു? 5000 പേരുടെ പ്രകടനം എന്നാണ് പ്രഖ്യാപിച്ചിരുന്നത്. തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ. ജില്ലാ സെക്രട്ടറി ആർ. നാസർ കോളേജിൽ പഠിക്കുമ്പോൾ ആദ്യം കെ.എസ്.യുക്കാരനായിരുന്നു. ഡിഗ്രിക്ക് വന്നപ്പോഴാണ് എസ്.എഫ്.ഐ ആയത്. ആ നാസറാണ് തന്നെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്നും സുധാകരൻ പോസ്റ്റിലൂടെ പരിഹസിച്ചു.
ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ജി.സുധാകരനെ തുറന്നു കാണിക്കാൻ എന്നു പറഞ്ഞ് അമ്പലപ്പുഴയിലെ പാർട്ടി ഭാരവാഹികൾ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അരക്കിലോമീറ്റർ പ്രകടനത്തിലും തുടർന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങി കേട്ടത്. കൂടാതെ രാഷ്ട്രീയവും പ്രസംഗത്തിൽ ഉടനീളം വ്യക്തമാക്കി ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞത് “കാണിച്ചു തരും. ഇയാളെ നേരത്തെ പുറത്താക്കേണ്ടതായിരുന്നു അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല ” അധ്യക്ഷനായിരുന്ന ജില്ലാ കമ്മിറ്റി അംഗം ഓമനക്കുട്ടനും സ്വാഗതം പറഞ്ഞ ഏരിയ സെക്രട്ടറി ഷംജിയും പ്രഖ്യാപിച്ചു
” “സുധാകരരാ വർഗ്ഗ വഞ്ചകാ നിന്നെ വെച്ചു പൊറുപ്പിക്കില്ല” മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സുജാത സുധാകരന് പാർട്ടി നൽകിയ സ്ഥാനമാനങ്ങളെ പറ്റി വിശദീകരിച്ചു. എംഎൽഎ സലാം പതിവു രീതിയിൽ അതിരൂക്ഷമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു.സംഘാടകരുടെ എതിരാളികൾ 700 പേർ പങ്കെടുത്തുവെന്നും അനുകൂലികൾ 2000 പേർ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു. യഥാർത്ഥത്തിൽ 1200 പേർ ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിയിൽ മോശമല്ല. എന്നാൽ ഈ അസംബ്ലി മണ്ഡലത്തിൽ 3500 ഓളം പാർട്ടി മെമ്പർമാർ ഉണ്ട്.
രണ്ടര ലക്ഷത്തോളം പൊതുജനങ്ങൾ ഉണ്ട്. 700 ആയാലും രണ്ടായിരം ആയാലും പാർട്ടി മെമ്പർമാർ പകുതിപോലും പങ്കെടുത്തില്ല. പൊതുജനങ്ങൾ എത്രപേർ പങ്കെടുത്തു? 5000 പേരുടെ പ്രകടനം എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഒരു സ്വതന്ത്രനായ എന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ? ജില്ലാ സെക്രട്ടറി നാസർ കോളേജിൽ പഠിക്കുമ്പോൾ ആദ്യം കെ എസ് യുക്കാരനായിരുന്നല്ലോ? ഡിഗ്രിക്ക് വന്നപ്പോഴാണ് എസ് എഫ് ഐ ആയത്. പിന്നീട് പാർട്ടി മെമ്പറായി. എസ്എഫ്ഐ യിലെ പാർട്ടി മെമ്പർമാരുടെ യോഗം വിളിക്കുന്നത് സെക്രട്ടറിയേറ്റ് അംഗമായ ചാർജ്കാരൻ ഞാനായിരുന്നു. ആ നാസർ ആണ് എന്നെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.