70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്

തിരുവനന്തപുരം ∙ രാജ്യത്തെ 70 വയസ്സു കഴിഞ്ഞ എല്ലാവർക്കും വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന വയോ വന്ദന പദ്ധതി പ്രീമിയം വർധിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്നു ധാരണ. സംസ്ഥാനത്തെ 26 ലക്ഷം പേർക്കു ലഭിക്കേണ്ട ഇൻഷുറൻസ് പരിരക്ഷ ഇതോടെ പ്രതിസന്ധിയിലാകും.

വയോ വന്ദന പദ്ധതിയുടെ വാർഷിക പ്രീമിയം 3250 രൂപയായി നിശ്ചയിക്കണമെന്നാണു കേരളത്തിന്റെ നിലപാട്. ഇതിന്റെ 60% കേന്ദ്രം നൽകണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കാസ്പ്) പ്രീമിയം തുകയായ 1052 രൂപ നിരക്കിൽ വയോ വന്ദനയും നടപ്പാക്കണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം.

ആദ്യഘട്ട ചർച്ച മുതൽ കേരളം പ്രീമിയം വർധന ആവശ്യപ്പെടുന്നുണ്ട്. പരിശോധിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ചു പലതവണ കത്ത് അയച്ചെങ്കിലും കേന്ദ്രം പ്രതികരിച്ചില്ല. കഴിഞ്ഞ വർഷം ആദ്യം പ്രഖ്യാപിച്ച വയോ വന്ദന ഒക്ടോബർ 29നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (കാസ്പ്) അംഗങ്ങൾക്കുള്ള സൗജന്യ ചികിത്സയിൽ മാത്രം കേന്ദ്രീകരിച്ചു മുന്നോട്ടു പോകാനാണു കേരളത്തിന്റെ തീരുമാനം.

സാമൂഹിക–സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള 70 വയസ്സു കഴിഞ്ഞവർക്ക് കാസ്പിലൂടെ ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. കൂടാതെ 3 ലക്ഷം രൂപയ്ക്കു താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലുള്ളവർക്കു 2 ലക്ഷം രൂപവരെ കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) വഴി ചികിത്സാ സഹായം നൽകുന്നു. അതിനാൽ, സാമ്പത്തികമായി മെച്ചപ്പെട്ട, 70 വയസ്സു കഴിഞ്ഞവർക്കുവേണ്ടി അമിത ബാധ്യത ചുമക്കേണ്ടതില്ലെന്നാണു കേരളത്തിന്റെ കാഴ്ചപ്പാട്

വയോ വന്ദന യോജന

വരുമാനപരിധി നോക്കാതെ, രാജ്യത്ത് 70 വയസ്സു കഴിഞ്ഞ എല്ലാവർക്കും വർഷം 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ആധാർ പ്രകാരമുള്ള പ്രായമാണു കണക്കാക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലുള്ള ഗുണഭോക്താക്കൾക്ക് ഇരട്ടിപ്പ് ഒഴിവാക്കാൻ അവരുടെ നിലവിലെ പദ്ധതിയോ ഇതോ തിരഞ്ഞെടുക്കാൻ ഒറ്റത്തവണ ഓപ്ഷൻ നൽകും.