പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം; വൻ കുതിപ്പ് നടത്തി സ്വർണ്ണ വില, പവന് 3200 രൂപ കൂടി

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണ്ണവില കുത്തനെ കൂടുന്നു. പവന് 3200 രൂപ ഉയര്‍ന്ന് വില 126920 രൂപയായി. രണ്ടുദിവസത്തിനിടെ പവന്‍ വില 9000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണ വില കുത്തനെ ഉയരും. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 400 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,865 രൂപയായി. (gold rate hiked kerala amid iran-israel-us conflict)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വധിക്കപ്പെട്ട സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലാകെ യുദ്ധഭീതി നിലനില്‍ക്കുകയും കൂടുതല്‍ രാജ്യങ്ങള്‍ അഭിപ്രായങ്ങളുമായി മുന്നോട്ടുവരികയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സ്വര്‍ണവില ഈ വിധത്തില്‍ കുതിച്ചുയരുന്നത്. അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ ഭാഗമായാണ് കുറച്ചുദിവസമായി സംസ്ഥാനത്തും അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമായത്. ആഗോള അസ്ഥിരതകളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി പരിഗണിച്ചതിന്റെ ഭാഗമായി കൂടിയാണ് ഈ വില വര്‍ധനവ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20000ന് മുകളിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.