സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ച്ച വിവാദം: തെളിവുകളുമായി രമേശ് ചെന്നിത്തല; സ്വകാര്യത ലംഘനമെന്ന് പ്രതിപക്ഷം

സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സാപ്പിലേക്ക് മുഖ്യമന്ത്രി സന്ദേശം അയച്ച സംഭവവുമായി ബന്ധപ്പെട്ട സ്വകാര്യത ലംഘന വിവാദത്തില്‍ തെളിവുകള്‍ നിരത്തി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജീവനക്കാരുടെ വിവരങ്ങള്‍ പിആര്‍ഡിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കെ-സ്മാര്‍ട്ടിന് നല്‍കിയ കത്താണ് അദ്ദേഹം പുറത്തുവിട്ടത്.

സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ ഡാറ്റ ചോര്‍ന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ നടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായ സീറാം സാംബശിവ റാവുവാണ് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കെ-സ്മാര്‍ട്ടിന് അയച്ച കത്ത് ഡിസംബര്‍ 31നാണ് നല്‍കിയതെന്നും ഫെബ്രുവരി 12നകം വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശം ഉണ്ടായിരുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതിനിടെ, ഡാറ്റ മോഷണം ആര് നടത്തിയാലും അത് കുറ്റകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചതില്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.