സര്‍ലകലാശാലകളിലെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി; ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ലകലാശാലകളിലെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം കൂടുതലാണെന്നും ഇത് മാറ്റിയാല്‍ മാത്രമേ അടുത്ത തലമുറക്ക് യഥാര്‍ത്ഥ ഗുണം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റ് യോഗത്തിലാണ് ഗവര്‍ണറുടെ വിമര്‍ശനം.

സര്‍വകലാശാലകളിലും കോളേജുകളിലുമെല്ലാം ഓരോ വിഷയവും രാഷ്ട്രീയക്കണ്ണില്‍ കൂടി വിലയിരുത്തപ്പെടുകയാണ്. ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ ഉന്നത സാധ്യതകള്‍ വഴിമുട്ടുകയാണ്. ഇപ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് വിദ്യാഭ്യാസത്തിനായി പോകുന്നത് എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, കേരള സര്‍വകലാശാലക്ക് മുന്‍പില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. We need chancellor, not Gandhi assasin savarkar എന്നെഴുതിയ ബാനര്‍ കെട്ടിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പൊലീസ് ബാനര്‍ മാറ്റുകയും വിദ്യാര്‍ത്ഥികളെ നീക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ചെറിയ ഉന്തും തള്ളുമുണ്ടായി. പിന്നീട് അംബേദ്കറുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

10 മണിയോടെ സെനറ്റ് യോഗത്തിന് ഗവര്‍ണര്‍ എത്താനിരിക്കെയാണ് എസ്എഫ്‌ഐയുടെ ‘കാലിക്കറ്റ് സര്‍വകലാശാല’ മോഡല്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്ഭവന് മുന്‍പിലും എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കളായ ഹെഡ്‌ഗേവാറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ചിത്രങ്ങള്‍ രാജ്ഭവനില്‍ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണം.

തുടര്‍ന്ന് അംബേദ്കറിന്റെയും ഗാന്ധിയുടെയും ചിത്രങ്ങള്‍ രാജ്ഭവനില്‍ മതിലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എത്തിയപ്പോഴും സമാനമായ രീതിയില്‍ ബാനര്‍ കെട്ടിയും മറ്റുമാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. തുടര്‍ന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായി ബാനര്‍ മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് കയര്‍ക്കുകയും ചെയ്തിരുന്നു.