എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. 

എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. അതേസമയം, ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ദുരൂഹമായി തുടരുകയാണ്. പിവി അൻവർ എംഎൽഎയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായി വെളിപ്പെടുത്തിയത്. ഗുരുതരമായ മറ്റു ആരോപണങ്ങൾക്കൊപ്പമായിരുന്നു ഇതും. എന്നാൽ ഘടകകക്ഷികളിൽ നിന്നുൾപ്പെടെ വിമർശനം നേരിട്ടിട്ടും അന്വേഷണം പ്രഖ്യാപിച്ചിരുന്നില്ല. എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. 

അതേസമയം, തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ടിനോട് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന് വിയോജിപ്പുള്ളതായാണ് വിവരം. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം ഉന്നയിച്ചാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ ചില നിക്ഷിപ്ത താൽപര്യക്കാരുണ്ടെന്നാണ് എഡിജിപിയുടെ കണ്ടെത്തൽ. 

സിപിഐയും കോൺഗ്രസും ഉന്നയിച്ച സംശയങ്ങാണ് എംആർ അജിത് കുമാറിൻറെ റിപ്പോർട്ടിനെതിരെ ഡിജിപിയും ഉന്നയിക്കുന്നത്. പൂരത്തിന് മുമ്പേ എഡിജിപി നേരിട്ട് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. പൂരം അലങ്കോലപ്പെടുന്ന ദിവസും എഡിജിപി സ്ഥലത്തുണ്ട്.  ക്രമസമാധാന പാലനത്തിലെ പ്രാവീണ്യവും മുൻ അനുഭവങ്ങളുമുണ്ടായിട്ടും ഇടപെട്ടില്ല. ഒരാഴ്ച കൊണ്ട് തീർക്കേണ്ട അന്വേഷണം അഞ്ച് മാസത്തോളം നീണ്ടു. പൂരം കലക്കിയതിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് പങ്കുള്ളതായി എഡിജിപി പറയുന്നില്ല. പക്ഷേ തിരുവമ്പാടി ദേവസ്വത്തിൻറെ പങ്കിനെ കുറിച്ച് റിപ്പോ‍ട്ടിൽ സംശയമുന്നയിക്കുന്നു. രാത്രി 12.30ക്ക് ബാരിക്കേഡുകൾ സ്ഥാപിച്ച ശേഷമാണ് പൊലീസുമായി പ്രശ്നങ്ങളുണ്ടാകുന്നത്. പിന്നാലെ ഡിഐജി ഉൾപ്പെടെയെത്തി അനുനയ ചർച്ചകൾ നടത്തി. 

എന്നാൽ അനുനയത്തിന് നിൽക്കാതെ പൂരം പിരിച്ചുവിട്ടതായി തിരുവമ്പാടി ദേവസ്വം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പാർലമെന്റ് തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് ആരെയെങ്കിലും സഹായിക്കാനാണോ എന്ന സംശയമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്ന എഡിജിപി പക്ഷെ ആരുടേയും പേരെടുത്ത് പറയുന്നില്ല. ഈ സാഹചര്യത്തിൽ പൂരം അലങ്കോലപ്പെട്ടതിൽ ആസൂത്രീത നീക്കമെങ്കിൽ അത് പുറത്തുവരാൻ തുടർ അന്വേഷണം അനിവാര്യമല്ലേയെന്നാണ് റിപ്പോർട്ടിനൊപ്പമുള്ള കത്തിൽ ഡിജിപി സർക്കാരിനോട് ചോദിക്കുന്നത്.

സംഭവസ്ഥലത്തേക്ക് സുരേഷ് ഗോപിയെ വിളിച്ചത് ദേവസ്വം ഭാരവാഹികളാണെന്നും ഇതിന് തെളിവായി ടെലിഫോൺ രേഖകളും റിപ്പോർട്ടിലുണ്ട്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയുന്ന റിപ്പോർട്ടിൽ സ്വന്തം നിലപാടും എഡിജിപി ന്യായീകരിക്കുന്നുണ്ട്. വിവിധ മൊഴികളും തെളിവുകളും അനുസരിച്ച് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഗൂഢാലോചനയിലേക്ക് റിപ്പോർട്ട് കടക്കുന്നില്ല. പൂരം അലങ്കോലപ്പെട്ടതിൽ സംശയം പ്രകടപ്പിക്കുന്നതിൽ വസ്തുത പുറത്തുകൊണ്ടുവരാൻ കേസെടുത്ത് മറ്റൊരു അന്വേഷണം സർക്കാർ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *