‘മന്ത്രിയാക്കണം; സതീശനെയും മാറ്റണം’: പത്രിക പിൻവലിക്കാൻ ഉപാധികളുമായി അൻവർ

മലപ്പുറം∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രിക പിൻവലിക്കാൻ യുഡിഎഫിനു മുന്നിൽ ഉപാധികൾ വച്ച് പി.വി.അൻവർ. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നൽകുകയോ അല്ലെങ്കിൽ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റുകയോ ചെയ്താൽ മാത്രമേ പത്രിക പിൻവലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. സതീശൻ മുക്കാൽ പിണറായിയാണെന്നും അൻവർ ആരോപിച്ചു.

‘വനം മന്ത്രി സ്ഥാനം എനിക്ക് നൽകണം. പൊലീസിലെ ആർഎസ്എസ് വൽക്കരണം ഇല്ലാതാക്കണമെങ്കിൽ ആഭ്യന്തര വകുപ്പ് എനിക്ക് നൽകണം. അല്ലെങ്കിൽ വി.ഡി.സതീശനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഉറപ്പു നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥർ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാൻ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണ്. മൃഗങ്ങൾക്ക് കുടിക്കാൻ വെള്ളവും കഴിക്കാൻ തീറ്റയുമില്ല. സംരക്ഷണ ഭിത്തിയില്ല. ഈ രീതിയിൽ പോയാൽ കോഴിക്കോട് അങ്ങാടി വരെ വനമാകും. ഇതിന് തടയിടാൻ വനംവകുപ്പ് എനിക്ക് നൽകണം.

യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അയച്ചത് വി.ഡി.സതീശനാണ്. അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടാകും. മത്സരത്തിൽനിന്ന് പിന്മാറില്ല. സതീശനാണ് എന്നെ മത്സരരംഗത്തിറക്കിയത്. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാൽ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നും അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *