രാജസ്ഥാനില്‍ വന്‍ മഴക്കെടുതി; സവായ് മധോപൂര്‍ ജില്ലയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു

രാജസ്ഥാനില്‍ വന്‍ മഴക്കെടുതി. സവായ് മധോപൂര്‍ ജില്ലയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് സുര്‍വാള്‍ അണക്കെട്ട് കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണം.നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.

സുര്‍വാള്‍ അണക്കെട്ട് കരകവിഞ്ഞ് ഭൂമിയുടെ വലിയൊരു ഭാഗം ഗര്‍ത്തമായി മാറി. സുര്‍വാള്‍, ധനോലി, ഗോഗോര്‍, ജാദവത, ശേഷ, മച്ചിപുര എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലാണ്. ജനം കൂട്ടത്തോടെ പലായനം ചെയ്തു. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണ്.

കനത്ത മഴയും അതിനെത്തുടര്‍ന്നുണ്ടായ പ്രളയവും രാജസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കൊപ്പം, മോശം ഡ്രെയിനേജ് സംവിധാനങ്ങള്‍ പോലുള്ള മാനുഷികമായ അപാകതകളും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.

തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ജയ്പൂരിലെ പ്രധാന റോഡായ ജയ്പൂര്‍ റോഡ് സര്‍വീസ് ലെയ്ന്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. പലയിടത്തും ജലനിരപ്പ് രണ്ടടി വരെ ഉയര്‍ന്നത് നിരവധി റെസിഡന്‍ഷ്യല്‍ കോളനികളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തി. ഇത് ദൈനംദിന യാത്രക്കാരെ വലച്ചതിനൊപ്പം സമൂഹങ്ങളെ ഒറ്റപ്പെടുത്താനും കാരണമായി. റോഡുകള്‍ക്ക് പുറമെ, വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വെള്ളം കയറിയത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം ഡ്രെയിനേജ് സംവിധാനങ്ങളുടെ മോശം പരിപാലനമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിര്‍മ്മിച്ച ഡ്രെയിനേജ് സംവിധാനങ്ങള്‍ തകരാറിലായതാണ് വെള്ളക്കെട്ട് കൂടാന്‍ കാരണമെന്ന് അവര്‍ പറയുന്നു. ലാല്‍സോട്ട് ബൈപാസ് കല്‍വെര്‍ട്ടില്‍ വലിയ വെള്ളക്കെട്ടും റോഡില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.